കൊച്ചി: ഓടയിലേക്കു വെള്ളമൊഴുക്കാന്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ വീണു വീട്ടമ്മയുടെ രണ്ടു കാലും ഒടിഞ്ഞു. പൊന്നാരിമംഗലം മുളവുകാട് കുയിലത്തു പ്രകാശന്റെ ഭാര്യ പ്രമീളയുടെ കാലുകളാണ് ഒടിഞ്ഞത്. കാലിന്റെ ഉപ്പൂറ്റിയോടു ചേര്‍ന്നുള്ള എല്ലിനു ഗുരുതരമായി പൊട്ടലുണ്ടായ പ്രമീള സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. കഴിഞ്ഞ 7ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു പഴയ ഹൈക്കോടതി കെട്ടിടത്തിനു സമീപം നേവി ക്വാര്‍ട്ടേഴ്സിനു മുന്‍പിലുള്ള കുഴിയില്‍ പ്രമീള വീണത്.
‘ഫുട്പാത്തിലെ പെട്ടിക്കടയില്‍നിന്ന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു തിരിഞ്ഞതാണ്. ചുവടു വച്ചതു നേരെ കുഴിയിലേക്കാണ്. വഴിയാത്രക്കാര്‍ കുഴിയില്‍ നിന്നു ഫുട്പാത്തിലേക്ക് ഇരുത്തിയപ്പോഴേക്കും രണ്ടു കാലും നിലത്തുകുത്താന്‍ പോലും പറ്റാതായിരുന്നു. ഒരു പരിചയക്കാരന്റെ സഹായത്തോടെ മുളവുകാടു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ രണ്ടു കാലിനും പൊട്ടലുണ്ടെന്നും സൗകര്യമുള്ള ആശുപത്രിയിലേക്കു പോകാനും ആവശ്യപ്പെട്ടു. തുടര്‍ന്നു സ്വകാര്യ ആശുപത്രിയിലെത്തി പ്ലാസ്റ്ററിട്ടു. സൂക്ഷിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടര്‍ മുന്നറിയിപ്പു നല്‍കിയതിനാല്‍ കിടക്കയില്‍ തന്നെയാണു ഭൂരിഭാഗം സമയവും’- പ്രമീള പറയുന്നു.
കോണ്‍വന്റ് റോഡില്‍ ടെയ്‌ലറിങ് ഷോപ് നടത്തുന്ന പ്രമീള കിടപ്പിലായതോടെ ജോലിയും വരുമാനവും നിലച്ചു.കോര്‍പറേഷനു പരാതി നല്‍കുമെന്നും നിയമനടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും പ്രമീളയുടെ ഭര്‍ത്താവു പ്രകാശന്‍ പറഞ്ഞു. പ്രമീള വീണു പരുക്കേറ്റതോടെ സമീപത്തെ കടയുടമ വലിയൊരു കല്ലെടുത്തു വച്ചു ഭാഗികമായി കുഴിയടച്ചിട്ടുണ്ട്. കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിനു മുന്‍പിലുള്‍പ്പെടെ ഇത്തരത്തിലുള്ള ഒട്ടേറെ കുഴി ഇവിടെയുണ്ട്. കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ്, സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏബ്രഹാം മാടമാക്കല്‍ റോഡും ഫുട്പാത്തുമുള്‍പ്പെടെ നവീകരിച്ചത്. എന്നാല്‍ നടപ്പാതയ്ക്കു താഴെയുള്ള ഓടയിലേക്കു വെള്ളമൊഴുകിപ്പോകാനുള്ള കുഴികള്‍ തുറന്നു കിടക്കുകയാണ്.