ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) വാഹന രജിസ്ട്രേഷന്‍ സംസ്ഥാനത്ത് നടപ്പാക്കണം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി; അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാനസർക്കാർ.
തിരുവനന്തപുരം: ‘ഭാരത് സീരീസ്’ (ബിഎച്ച് സീരീസ്) വാഹന രജിസ്ട്രേഷന്‍ സംസ്ഥാനത്ത് നടപ്പാക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വാഹന ഉടമയ്ക്ക് വന്‍ ലാഭമുണ്ടാകുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ 7 മാസം മുന്‍പാണ് നടപ്പാക്കിയത്. സ്വകാര്യ വാഹനങ്ങള്‍ക്കുള്ള സംസ്ഥാനാന്തര രജിസ്ട്രേഷന്‍ ഒഴിവാക്കാനാണ് ‘ഭാരത് സീരീസ്’ എന്ന പേരില്‍ ഏകീകൃത രജിസ്ട്രേഷന്‍ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. എന്നാല്‍, പദ്ധതി നടപ്പിലാക്കാതെ കേരളം മടിച്ച് നില്‍ക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ കേന്ദ്രസര്‍ക്കാരിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ചില ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ്, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന ഗതാഗത വകുപ്പ്. 300 കോടിയുടെ നികുതി നഷ്ടം ഉണ്ടാകുമെന്നതിനാലാണ് സംസ്ഥാനം പദ്ധതി നടപ്പിലാക്കാത്തത്.
ആദ്യഘട്ടത്തില്‍ സൈനികര്‍, പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും കേന്ദ്ര – സംസ്ഥാന സര്‍ക്കാരിലെയും ജീവനക്കാര്‍, നാലോ അതിലേറെയോ സംസ്ഥാനങ്ങളില്‍ ഓഫിസുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ്, ബിഎച്ച് രജിസ്ട്രേഷന്‍ കേന്ദ്രം നടപ്പാക്കിയത്.
15 വര്‍ഷത്തിലൊരിക്കല്‍ വാഹനനികുതി അടയ്ക്കുന്ന നിലവിലെ രീതിക്കു പകരം 2 വര്‍ഷത്തിലൊരിക്കല്‍ നികുതി അടച്ചാല്‍ മതിയെന്നതും 8% മുതല്‍ 12% വരെ മാത്രമേ വാഹന നികുതിയുള്ളൂ എന്നതുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ നേട്ടം. നിലവില്‍ കേരളത്തിലെ വാഹന നികുതി 9% മുതല്‍ 21% വരെയാണ്. പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് വലിയ സാമ്ബത്തിക ലാഭമാണ് ബിഎച്ച് രജിസ്ട്രേഷന്‍ വഴിയുണ്ടാകുക.
കേരളത്തില്‍, വാഹനവില, ജിഎസ്ടി, കോംപന്‍സേറ്ററി സെസ് എന്നിവ ചേര്‍ന്ന തുകയുടെ മുകളിലാണ് നികുതി ഏര്‍പ്പെടുത്തുന്നത്. 28% ആണ് ജിഎഎസ്‌ടി. എന്നാല്‍, ബിഎച്ച് രജിസ്ട്രേഷനില്‍ വാഹനവില മാത്രം കണക്കാക്കി അതിന്റെ മുകളിലാണ് നികുതി ഏര്‍പ്പെടുത്തുന്നത്. ഇതേത്തുടര്‍ന്ന്, ഉപയോക്താവിന് വലിയ ലാഭമാണ് വാഹന രജിസ്ട്രേഷനില്‍ ലഭിക്കുന്നത്.