കൊച്ചി: കോടഞ്ചേരി വിവാഹ വിവാദത്തില്‍ ഉള്‍പ്പെട്ട ഡിവൈഎഫ്‌ഐ (DYFI) നേതാവ് ഷെജിന്‍ ഈസ്റ്റര്‍ ആശംസ അറിയിച്ച്‌ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ഭാര്യ ജോയ്സന ജോസഫ് ഈസ്റ്റര്‍ ദിനത്തില്‍ (Easter) പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ചിത്രമാണ് ഷെജിന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ഷെജിന്‍ ഈസ്റ്റര്‍ ആശംസ നേരുകയും ചെയ്തിട്ടുണ്ട്. ‘നന്മയുടെയും സ്നേഹത്തിന്‍റെയും ഈസ്റ്റര്‍ ആശംസകള്‍’ എന്ന തലക്കെട്ടോടെയാണ് ഷെജിന്‍റെ പോസ്റ്റ്.

അതേസമയം വലിയ വിവാദമായ കോടഞ്ചേരിയിലെ പ്രണയ വിവാഹത്തിലെ വധുവായ ജോയ്സന മേരി ജോസഫ് ചൊവ്വാഴ്ച്ച ഹൈക്കോടതിയില്‍ ഹാജരാവും. മകളെ കാണാനില്ലെന്ന കാണിച്ച്‌ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ജോയ്സ്ന 19 ന് ഹൈക്കോടതിയില്‍ ഹാജരാവുക. ഹൈക്കോടതി നിര്‍ദ്ദേശം വന്നതിന് പിന്നാലെ ജോയ്സ്ന നേരത്തെ താമരശ്ശേരി കോടതിയില്‍ ഹാജരായിരുന്നു. സാങ്കേതിക നടപടിക്രമമെന്ന നിലയിലാണ് ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാവുക. നിലവില്‍ ജോയ്സ്ന ഭര്‍ത്താവ് ഷെജിനൊപ്പം ഷെജിന്റെ പിതാവിന്റെ ആലപ്പുഴയിലെ വസതിയിലാണ് കഴിയുന്നത്. വിവാഹം വിവാദമായതിന് പിന്നാലെ ഇരുവരും നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിതാവ് ജോസഫിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി എസ് സുധ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കോടതിയില്‍ ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചത്. ഹര്‍ജിയില്‍ ഈ മാസം 12- നാണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും, കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി ഐ. യ്ക്കും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ജോയ്‌സ്നയെ കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പെണ്‍ക്കുട്ടിയെ കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്സ്ന ഭര്‍ത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയില്‍ ഹാജരായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും, തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും വ്യക്തമാക്കിയ ജോയ്സ്ന തനിക്ക് ഷെജിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ജോയ്സ്നക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മകളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് പിതാവിന്റെ വാദം. മകളെ തട്ടിക്കൊണ്ടു പോയതാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പിതാവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഡി.വൈ.എഫ്.ഐ നേതാവായ ഷെജിനും ജോയ്‍സനയും തമ്മിലുള്ള മിശ്രവിവാഹം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അല്ലെങ്കില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും പിതാവ് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക