കൊച്ചി: തൃശൂര്‍ കൊരട്ടിയില്‍ ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മുഖത്ത് ഇടിയേറ്റ പെരുമ്ബാവൂര്‍ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ അമ്മയുടെ ആണ്‍സുഹൃത്ത് സത്യവാനാണ് തന്നെ മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു. മര്‍ദനത്തില്‍ യുവതിയുടെ മുഖത്തും എല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

സിവില്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് വൈഷ്ണവി. ആറുമാസം മുന്‍പു വിവാഹം കഴിച്ചു കൊരട്ടിയിലെ ഭര്‍തൃവീട്ടിലെത്തിയ യുവതിക്കാണ് ദുരനുഭവം നേരിട്ടത്. ഭര്‍തൃമാതാവും ആണ്‍സുഹൃത്തും തന്നെ മര്‍ദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. കഴിഞ്ഞ ദിവസം അമ്മായി അമ്മയും ആണ്‍സുഹൃത്തും വാതില്‍ പൂട്ടി മുറിയിലിരുന്ന് സംസാരിക്കുന്നത് യുവതി ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇതായിരുന്നു മര്‍ദനത്തിന് കാരണമെന്നാണ് യുവതിയുടെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമ്മായി അമ്മയുടെ ആണ്‍സുഹൃത്തുമായുള്ള ബന്ധം മകനും ഭാര്യയും ചോദ്യം ചെയ്തിരുന്നു. ഇത് അറിയാതിരിക്കാന്‍ വേണ്ടി വിവാഹം കഴിഞ്ഞത് മുതല്‍ ഇവര്‍ തന്നെ മര്‍ദിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് ജോലിക്ക് പോയാല്‍ അമ്മായി അമ്മ വീട്ടിലെ മുറിയില്‍ തന്നെ പൂട്ടിയിടുകയായിരുന്നുവെന്നും ഭക്ഷണം പോലും നല്‍കാറില്ലായിരുന്നുവെന്നും ഈ സമയത്ത് ടോയ്‌ലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.

മൂന്നു കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന ഇയാളുമായുള്ള അമ്മയുടെ അടുപ്പം അതിരു വിടുന്നെന്നു തോന്നിയപ്പോള്‍ വിലക്കിയതാണ് മര്‍ദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാള്‍ എന്നാണ് അവകാശവാദം. ഇത്തരത്തില്‍ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നു പരുക്കേറ്റ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷ് പറയുന്നു.

ഇയാള്‍ പറയുന്നതു മാത്രമേ അമ്മ കേള്‍ക്കൂ എന്നു വന്നതോടെയാണ് വീട്ടില്‍ വരുന്നതിനും അനാവശ്യമായി ഫോണ്‍ വിളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത്. ഇയാള്‍ കൊല്ലുമെന്നു ഭീഷണി മുഴക്കിയതോടെ ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചു. ഇത് രണ്ടു കുടുംബത്തിന്റെയും പ്രശ്‌നമാണ്, രമ്യമായി പരിഹരിക്കണം എന്നായിരുന്നു ഇയാളുടെ വീട്ടുകാരുടെ മറുപടി.

ഞായറാഴ്ച രാത്രി വീടിന്റെ തൊട്ടടുത്തുള്ള വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്ബോഴാണ് ഇയാള്‍ അപ്രതീക്ഷിതമായി കയറി വന്നതും വൈഷ്ണവിയുടെ മുഖത്ത് ഇടിച്ചതും. തടയാന്‍ ചെന്ന ഭര്‍ത്താവിനും മര്‍ദനമേറ്റെങ്കിലും പരുക്കില്ല. ഇയാള്‍ വന്ന കാര്‍ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍നിന്ന് അറിയിച്ചത് അനുസരിച്ച്‌ പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം നേരിട്ടു സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.

നേരത്തെ ഉണ്ടായ മര്‍ദനവുമായി ബന്ധപ്പെട്ട് വൈഷ്ണവിയും ഭര്‍ത്താവും നല്‍കിയ പരാതിയില്‍ അമ്മായിമ്മയ്ക്കും ഇവരുടെ സഹോദരനുമെതിരെ കേസെടുത്തിരുന്നുവെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. പട്ടിക വെച്ച്‌ അമ്മായി അമ്മയും സഹോദരനും വൈഷ്ണവിയെ മര്‍ദിക്കുകയായിരുന്നു എന്നാണ് അന്നത്തെ പരാതി. ആ സമയത്ത് ബന്ധുക്കളൊക്കെ വീട്ടില്‍ ഉണ്ടായിരുന്നു. കേസില്‍ സഹോദരന്‍ ജാമ്യത്തിലിറങ്ങുകയും അമ്മായി അമ്മയ്ക്ക് മുന്‍കൂര്‍ ജാമ്യവും ലഭിച്ചിരുന്നു.

ശേഷം അമ്മായി അമ്മ നല്‍കിയ കൗണ്ടര്‍ പരാതിയില്‍ വൈഷ്ണവിയുടെ അച്ഛനേയും വൈഷ്ണവിയേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. മര്‍ദനവുമായി ബന്ധപ്പെട്ട് വൈഷ്ണവിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ അച്ഛനെതിരെ അമ്മായി അമ്മ നല്‍കിയ കേസ് വ്യാജമാണെന്നും സമാന രീതിയില്‍ അയല്‍വാസിക്കും അമ്മായി അമ്മ കേസ് നല്‍കിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അമ്മായി അമ്മയുടെ ആണ്‍സുഹൃത്ത് മതി ചാടിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലായിരുന്നു അന്ന് അയല്‍വാസിക്കെതിരെ പീഡനകേസ് നല്‍കിയതെന്നാണ് യുവതി പറയുന്നത്. വീട്ടുകാര്‍ ആലോചിച്ചു നടത്തിയ വിവാഹമായിട്ടും ക്രൂരമായ മര്‍ദനമാണ് വീട്ടില്‍ ഭാര്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. വിവാഹ ശേഷം വൈഷ്ണവിക്ക് എട്ടുകിലോ തൂക്കം കുറഞ്ഞെന്നും മുകേഷ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക