കൊച്ചി: അതികഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് ആക്രമണത്തിനിരയായ പ്രമുഖ നടി. പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തക ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന ‘വി ദി വിമണ്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ പിതാവ് ജീവിച്ചിരുന്നെങ്കില്‍, തനിക്ക് അടുത്ത ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നെങ്കില്‍ തനിക്കിത് സംഭവിക്കുമായിരുന്നില്ല എന്ന് താന്‍ ചിന്തിക്കുമായിരുന്നെന്നും ഇതെല്ലാം ഒരു ദുസ്വപ്നമായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ചിരുന്നു എന്നും നടി പറഞ്ഞു.

തനിക്ക് എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് കരുതിയാണ് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചത്. പലപ്പോഴും എല്ലാ പോരാട്ടവും അവസാനിപ്പിക്കണെമെന്ന് തോന്നിയിരുന്നു. പുറത്ത് പറയേണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. എന്നാല്‍ ഡബ്ള്യൂ സി സി പോലെ ധാരാളം പേര്‍ തനിക്കൊപ്പം നിന്നു. താനിപ്പോഴും ഭയപ്പെടുകയാണ്. നീതിയ്ക്ക് വേണ്ടിയുളള പോരാട്ടം എളുപ്പമല്ല. സംഭവത്തിന് ശേഷം തനിക്ക് പലരും അവസരം നിഷേധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ഭദ്രന്‍, ആശിഖ് അബു, പൃഥിരാജ്, ജിനു എബ്രഹാം, ഷാജി കൈലാസ്, ജയസൂര്യ എന്നിവര്‍ താന്‍ മലയാളം സിനിമയിലേക്ക് തിരിച്ചുവരണമെന്നും ആവശ്യപ്പെടുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അപ്പോള്‍ മാനസികമായി തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ താന്‍ ചില മലയാളം കഥകള്‍ കേള്‍ക്കുകയാണെന്നും താരം വെളിപ്പെുത്തി.

എല്ലാം തന്റെ തെറ്റായിരുന്നെന്ന് സ്വയം പഴിക്കുമായിരുന്നു. 2020ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. പതിനഞ്ച് ദിവസം തനിക്ക് കോടതിയില്‍ പോകേണ്ടതായി വന്നു. മാനസികാഘാതം നല്‍കിയ ദിവസങ്ങളായിരുന്നു അത്. എന്നാല്‍ അവസാന ദിവസം തനിക്ക് താന്‍ ഇരയല്ല അതിജീവിതയാണെന്ന തിരിച്ചറിവ് ഉണ്ടാവുകയായിരുന്നു. അഞ്ച് വര്‍ഷത്തെ യാത്ര വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.

ധാരാളം പേര്‍ തനിക്കൊപ്പം നിന്നെങ്കിലും തന്നെ അറിയാത്ത നിരവധി പേര്‍ ചാനലുകളിലും മറ്റുമിരുന്നു തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പറയുന്നത് കണ്ടു. താന്‍ രാത്രിയില്‍ സഞ്ചരിക്കാന്‍ പാടില്ലായിരുന്നു ഇതെല്ലാം കെട്ടിച്ചമച്ചുണ്ടാക്കിയ കഥകളാണ് എന്ന് ചിലര്‍ പറഞ്ഞു. താന്‍ അത്തരമൊരു വ്യക്തിയല്ല,തന്റെ മാതാപിതാക്കള്‍ അങ്ങനെയല്ല വളര്‍ത്തിയത്. ഇതെല്ലാം വളരെയധികം തളര്‍ത്തിയെന്നും അവസാനം വരെ പോരാടുമെന്നും താരം വെളിപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക