കീവ്: റഷ്യന്‍ അധിനിവേശത്തോട് പോരാടാന്‍ ഉറച്ച യുക്രെയിന്‍ മാനസികമായ യുദ്ധത്തിലും മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നു. തങ്ങള്‍ പിടികൂടിയ റഷ്യന്‍ സൈനികരെ ഓണ്‍ലൈന്‍ വീഡിയോകളിലൂടെ യുക്രെയിന്‍ പ്രദര്‍ശിപ്പിച്ചു. ഇതിനൊപ്പം മൃതദേഹങ്ങളുടെ ചിത്രങ്ങളും കാട്ടി. റഷ്യയും തങ്ങളുടെ ഭാഗത്ത് കനത്ത ആള്‍നാശം ഉണ്ടായതായി സമ്മതിച്ചു.
കീവും ഖാര്‍ഖീവും പിടിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ ഇതുവരെ ചെറുക്കാന്‍ യുക്രെയിന്‍ സേനയക്ക് കഴിഞ്ഞു. ഉക്രെയിന്‍ ആഭ്യന്തര മന്ത്രാലയം തുടങ്ങിയ ‘ഫൈന്‍ഡ് യുവര്‍ ഓണ്‍’ എന്ന ടെലിഗ്രാം ചാനലിലാണ് വീഡിയോകള്‍ ഉള്ളത്. അതിര്‍ത്തിയില്‍ പരിശീലനത്തിനാണ് തങ്ങളെ വിട്ടതെന്നും യുക്രെയിന്‍ പിടിച്ചടക്കാനാണ് നീക്കമെന്ന് അറിയില്ലായിരുന്നു എന്നുമാണ് ചില റഷ്യന്‍ സൈനികര്‍ വീഡിയോയില്‍ പറയുന്നത്.
അതിനിടെ, യുദ്ധം തുടരുന്നതിനിടെ 36 രാജ്യങ്ങള്‍ക്ക് റഷ്യ വ്യോമപാത നിഷേധിച്ചു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്ബത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, സമാധാനം പുനഃസ്ഥാപിക്കാനായി റഷ്യയും യുക്രെയിനും തമ്മിലുള്ള ആദ്യ ചര്‍ച്ച ബലാറൂസില്‍ ആരംഭിച്ചു. രാജ്യത്ത് നിന്ന് റഷ്യന്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കണം എന്നാണ് യുക്രൈന്‍ ആവശ്യപ്പെടുന്നത്. ചര്‍ച്ചയ്ക്കായി യുക്രൈന്‍ സംഘം ബലാറൂസിലെത്തി. യു്രൈകന്‍ പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്.
ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി യുക്രെയിന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിന് ബലാറൂസ് സഹായം നല്‍കുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു യുക്രൈന്റെ ആദ്യ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ യുക്രെയിന്‍ സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിന്‍ അറിയിച്ചു.