ഫലസ്തീൻ-ഇസ്രായേല്‍ യുദ്ധത്തില്‍ ഇടപെടാനുള്ള യു.എസ് നീക്കത്തിനെതിരെ ഭീഷണിയും മുന്നറിയിപ്പുമായി ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയും റഷ്യയും. യുദ്ധത്തില്‍ യു.എസ് ഇടപെട്ടാല്‍ മേഖലയിലെ അവരുടെ മുഴുവൻ താവളങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടാകുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. പുറത്തുനിന്നുള്ള കക്ഷി യുദ്ധത്തില്‍ ഇടപെടുന്നത് വൻ അപകടമാകുമെന്ന് റഷ്യയും പ്രതികരിച്ചിട്ടുണ്ട്. ഇസ്രായേലിനെ സഹായിക്കാൻ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും അയയ്ക്കുമെന്ന യു.എസ് പ്രഖ്യാപനത്തിനു പിന്നാലെയാണ് ഹിസ്ബുല്ലയും റഷ്യയും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇങ്ങനെ കയറി ഇടപെടാൻ ഫലസ്തീൻ യുക്രൈനല്ലെന്ന് ഹിസ്ബുല്ല വക്താവ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ‘യു.എസ് നേരിട്ട് ഇടപെട്ടാല്‍ മേഖലയിലുള്ള മുഴുവൻ യു.എസ് താവളങ്ങളും നിയമത്തിന്റെ പിന്തുണയോടെ പ്രതിരോധ അച്ചുതണ്ടിന്റെ ലക്ഷ്യങ്ങളായി മാറും. ഞങ്ങളുടെ ആക്രമണം നേരിടേണ്ടിയും വരും. അന്നുപിന്നെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ല.’-വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
ഈ സംഘര്‍ഷത്തില്‍ പുറത്തുനിന്നൊരു കക്ഷി ഭാഗമാകുന്നത് അത്യധികം അപകടകരമാണ്. അനുരഞ്ജന നടപടികളിലേക്കു കടക്കാനുള്ള സാധ്യമായ വഴികള്‍ എത്രയും പെട്ടെന്ന് കണ്ടെത്തല്‍ വളരെ പ്രധാനമാണ്-ദിമിത്രി പെസ്‌കോവിനെ ഉദ്ധരിച്ച് റഷ്യൻ വാര്‍ത്താ ഏജൻസിയായ ‘ടാസ്’ റിപ്പോര്‍ട്ട് ചെയ്തു.
മുൻ യു.എസ് പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ പേരിലുള്ള പടക്കപ്പലാണ് യു.എസ് സൈനികനീക്കത്തിനു മുന്നിലുള്ളത്. നിലവില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലാണിത്. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 500 കടന്നതായാണു പുതിയ റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികര്‍ ഉള്‍പ്പെടെ 800 പേര്‍ക്കു ജീവൻ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇരുഭാഗത്തുമായി 5,000ലേറെപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം ഒരു മൂന്നാം ലോക മഹായുദ്ധമായി മാറുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ലോകം. നിലവിൽ ഇറാനും ലെബനോനിലെ ഹിസ്ബുല്ലയും ഹമാസിന് അനുകൂലമായ നിലപാട് എടുത്തിട്ടുണ്ട്. റഷ്യയും ഹമാസ് അനുകൂല നിലപാടിലേക്ക് നീങ്ങുകയാണ്. അറബ് രാജ്യങ്ങളുടെ പിന്തുണയും ഹമാസിന് ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ ഒരു സാഹചര്യം സംജാതമായാൽ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുന്ന ഭീതികരമായ കാഴ്ചയാകും ഇന്നത്തെ തലമുറ കാണാനിരിക്കുന്നത്.