![](https://keralaspeaks.news/wp-content/uploads/2021/06/pmbvr.jpg)
പെരുമ്പാവൂര്‍: നിര്‍ധനയായ ദലിത് യുവതിയുടെ വീടിന്റെ അടുക്കള പൊളിച്ചുമാറ്റാന്‍ നഗരസഭ ഉത്തരവ്. നഗരസഭ 24ാം വാര്‍ഡില്‍ താമസിക്കുന്ന വടക്കേക്കരപറമ്പിൽ പ്രസന്ന ശശിയുടെ വീടിന്റെ അടുക്കള പൊളിച്ചുമാറ്റാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നഗരസഭ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്ന റോഡിന്റെ അതിരിനോട് ചേര്‍ന്നിരിക്കുന്ന ഭാഗത്ത് വീടിന്റെ ഷീറ്റ് തള്ളിയിരിക്കുന്നതിനാല്‍ വെള്ളം റോഡിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് പൊളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് സെന്റില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ പ്ലസ് ടുവിനും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്മക്കളും വയോധികയായ മാതാവിനുമൊപ്പമാണ് പ്രസന്ന താമസിക്കുന്നത്. അസൗകര്യം നിറഞ്ഞ വീട്ടില്‍ മക്കളുടെ പഠനം പോലും നേരാംവണ്ണം നടക്കുന്നില്ല. വീട് അറ്റകുറ്റപ്പണിക്ക് ഒന്നും നല്‍കാത്ത നഗരസഭയാണ് പ്രധാന ഭാഗം പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
നടപടി നിര്‍ത്തിെവക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനും പട്ടികജാതി കമീഷനും പ്രസന്ന പരാതി നല്കി. റോഡ് പുറമ്പോക്ക് കൈയേറി പണിതുയര്‍ത്തിയിരിക്കുന്ന ബഹുനില കെട്ടിടങ്ങള്‍ പൊളിക്കാന്‍ ചെറുവിരല്‍ അനക്കാത്ത നഗരസഭ പട്ടികജാതി കുടുംബത്തോട് അടുക്കള പൊളിക്കാന്‍ ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും ദലിത് കുടുംബത്തോട് അനീതി കാട്ടിയാല്‍ നീതിക്കുവേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്തിറങ്ങുമെന്നും നേതാക്കളായ തോമസ് കെ. ജോര്‍ജ്, അഡ്വ. സെയ്തു മുഹമ്മദാലി, പി.എ. സിദ്ദീഖ്, കെ.പി. ഷെമീര്‍ എന്നിവര്‍ പറഞ്ഞു.