കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്യുമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ ഇനിയും അറിയാനുണ്ട്. അതിനിടെ കേസ് അട്ടിമറിക്കാന്‍ വേണ്ടി നടന്‍ ദിലീപ് വന്‍തുക മുടക്കിയിട്ടുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. കേസിന്റെ ഘട്ടത്തില്‍ കൂറുമാറിയ താരങ്ങള്‍ക്ക് ദിലീപ് പണം നല്‍കിയോ എന്നതിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം കടന്നിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കൂറുമാറാനിടയായ സാഹചര്യം 3 സാക്ഷികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തയെന്നുള്ള വാര്‍ത്തകളും പുറതതുവരുന്നുണ്ട്. കൂറു മാറിയവര്‍ കടുത്ത ആശങ്കയിലുമാണ് കടന്നു പോകുന്നത്. കള്ളസാക്ഷി പറഞ്ഞതിനു തങ്ങളെയും കേസില്‍ പ്രതികളാക്കുമെന്നു ഭയന്നാണ് ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. അതേസമയം സാമ്ബത്തിക സ്രോതസുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് അന്വേഷണം നടക്കുന്നത്.

ഇത്തരം അന്വേഷണങ്ങളിലേക്ക് കടക്കവേ അവിചാരിതമായി ഒരു നടി ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സിനിമാ വൃത്തങ്ങള്‍ക്കിടിയല്‍ തന്നെയാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത്. കൊച്ചിയിലെ സുധീന്ദ്ര ആശുപത്രിയില്‍ ചികിത്സ തേടിയ നടി ഡിസ്ചാര്‍ജ്ജായിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണോ അതോ നടിയെ ആക്രമിച്ച കേസിലെ പുതിയ സംഭവ വികസങ്ങളാണോ ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന കാര്യം വ്യക്തമായിട്ടില്ല. ദിലീപ് കേസുമായി ബന്ധപ്പെടുത്തി ഈ സംഭവത്തെയും ചേര്‍ത്തു വായിക്കുകയാണ് സിനിമാക്കാരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിന്‍സി അനില്‍ എന്ന വ്യക്തി നടത്തിയ ഫേസ്‌ബുക്ക് പോസ്റ്റും ചര്‍ച്ച ചെയ്യുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയുമായും മഞ്ജു വാര്യരും ആയി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് സിന്‍സി അനില്‍. കേസില്‍ ദിലീപിനെതിരെ ആദ്യം മൊഴി കൊടുക്കുകയും പിന്നീട് കൂറു മാറുകയും ചെയ്ത ഒരു നടിയെ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്ത കേള്‍ക്കുന്നുണ്ട്, ഇതിന്റെ സത്യാവസ്ഥ എന്താണ്? എന്ന് ചോദിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയത്. ഇതോടെ സിനിമാ രംഗത്തുള്ളവര്‍ അടക്കം പരിശോധനകള്‍ നടത്തിയപ്പോള്‍ കൊച്ചിയിലെ ആശുപ്രത്രിയില്‍ ഒരു നടി ചികിത്സ തേടിയ വിവരവും പുറത്തുവന്നു.

കേസുമായി ബന്ധപ്പെട്ടവരുടെ സാമ്ബത്തിക സ്രേതസ്സുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യാശ്രമം എന്നാണ് ഉയരുന്ന ആക്ഷേപം. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതകള്‍ വരാനുണ്ട്. ദിലീപ് പ്രതിയായ കേസില്‍ ആദ്യഘട്ടത്തില്‍ ദിലീപിനെതിരെ വലിയ വിഭാഗം ആളുകള്‍ ആയിരുന്നു മൊഴി രേഖപ്പെടുത്തി കൊണ്ട് എത്തിയത്. എന്നാല്‍ പിന്നീട് ഓരോരുത്തരായി കോടതിയില്‍ മൊഴി മാറ്റി പറയുകയായിരുന്നു.

ഇവരെ വീണ്ടും വിസ്തരിക്കാന്‍ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കുന്നതാണോ മജിസ്‌ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണോ കൂടുതല്‍ ഫലപ്രദമെന്നറിയാന്‍ അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്. ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതില്‍ വിചാരണക്കോടതിയുടെ നിലപാട് അനുകൂലമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

7 സാക്ഷികളെ വീണ്ടും വിസ്തരിക്കാനും 9 സാക്ഷികളെ പട്ടികയില്‍ ചേര്‍ത്തു പുതുതായി വിസ്തരിക്കാനും പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷയില്‍ 4 പേരെ മാത്രം വിസ്തരിക്കാനുള്ള അനുമതിയാണു വിചാരണക്കോടതി നല്‍കിയത്. ഇതേ തുടര്‍ന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വി.എന്‍.അനില്‍കുമാര്‍ കോടതി ബഹിഷ്‌കരിക്കുകയും തുടര്‍ന്ന് രാജി നല്‍കുകയും ചെയ്തു. കേസില്‍ ആലപ്പുഴ സ്വദേശിയായ പ്രോസിക്യൂഷന്‍ സാക്ഷി പ്രതിഭാഗം ചേരാന്‍ 5 ലക്ഷം രൂപ കൈപ്പറ്റിയതായും വീണ്ടും പണം ചോദിച്ചു പ്രതിഭാഗം അഭിഭാഷകനെ നേരില്‍ കണ്ടതായും ബാലചന്ദ്രകുമാര്‍ ഇന്നലെ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. ഇതിനുള്ള തെളിവുകളും കൈമാറി.

അതേസമയം അതിജീവിതയായ നടി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഇതോടെ മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ നടിയെ പിന്തുണച്ചു കൊണ്ടു രംഗത്തുവരികയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേസില്‍ കൂറുമാറിയവര്‍ കടുത്ത ആശങ്കയിലായത്. അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനമാണ്. ഗൂഢാലോചനയില്‍ പങ്കാളിയായി ആ വിഐപിയുടെ എന്‍്രടി കാത്തിരിക്കുകയാണ് കേരളം. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ എട്ടാം പ്രതിയായ ദിലീപ് നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച്‌ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി കോടതി ഇന്ന് രേഖപ്പെടുത്തുന്നതോടെ കേസ് കൂടുതല്‍ ശക്തമാകും.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ആണ് മൊഴിയെടുക്കുന്നത്. കേസില്‍ തുടരന്വേഷണം നടത്തുന്ന പൊലീസിന് രഹസ്യമൊഴി നിര്‍ണായകമാണ്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം. കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരയെടക്കം അപായപ്പെടുത്താല്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപണം.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നലെ വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. ഒന്നാം പ്രതി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് കൊവിഡായതിനാല്‍ ഹര്‍ജിയില്‍ വിശദമായ വാദം മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ചാണ് ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് ഉണ്ടാകില്ലല്ലോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. ഇതിന് മറുപടിയായിട്ടാണ് തല്‍ക്കാലത്തേക്ക് അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചത്. പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ് ഐ ആറെന്നുമാണ് ദിലീപിന്റെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക