തമിഴ്നാട്ടില്‍ സീറ്റ് നിഷേധിക്കപ്പെട്ട എംഡിഎംകെ എംപി എ. ഗണേശമൂർത്തി ആശുപത്രിയില്‍. ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന. വെന്‍റിലേറ്ററിലുള്ള എംപിയുടെ നില ഗുരുതരമായി തുടരുകയാണ്. വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ എ.ഗണേശമൂർത്തിയെ രാവിലെ 9.30ഓടെയാണ് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത അളവില്‍ ഉറക്ക ഗുളികകള്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് സൂചന.
ആരോഗ്യനില മോശമായതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷം കോയമ്ബത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ തവണ ഈറോഡ് മണ്ഡലത്തില്‍ ഡിഎംകെ ചിഹ്നത്തില്‍ മത്സരിച്ച ഗണേശമൂർത്തി 2 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാല്‍, ഇത്തവണ മകൻ ദുരൈക്ക് സുരക്ഷിത മണ്ഡലം നല്‍കാനായി വൈക്കോ ഡിഎംകെയില്‍ നിന്ന് തിരുച്ചിറപ്പള്ളി ചോദിച്ചുവാങ്ങി.
എംഡിഎംകെയുടെ സീറ്റ് ഏറ്റെടുത്ത ഡിഎംകെ ഈറോഡില്‍ ഉദയനിധി സ്റ്റാലിന്‍റെ വിശ്വസ്തൻ കെ.ഇ. പ്രകാശിനെ സ്ഥാനാർത്ഥിയുമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഗണേശമൂർത്തി കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നാണ് വീട്ടുകാർ പറയുന്നത്. 1998ലെയും 2009ലെയും ലോക്സഭ തെരഞ്ഞെടുപ്പിലും ഗണേശമൂർത്തി വിജയിച്ചിട്ടുണ്ട്..ഡിഎംകെ മന്ത്രി എസ് മുത്തുസ്വാമി, ബിജെപി എംഎല്‍എ ഡോ. സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെവി രാമലിംഗം തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ ആശുപത്രിയിലെത്തി.