വര്‍ക്കല: പാപനാശം ഹെലിപ്പാഡ് കുന്നിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവതി പൊലീസിനോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മൂന്നു യുവാക്കള്‍ ചേര്‍ന്ന് തന്നെ നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് യുവതി പൊലീസിനോട് പറഞ്ഞു. സുഹൃത്തായ യുവാവിനൊപ്പമാണ് താനെത്തിയതെന്നും ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ. ശേഷം മൂന്നു യുവാക്കള്‍ ചേര്‍ന്ന് നാല് ദിവസത്തോളം പലയിടങ്ങളില്‍ കൊണ്ടുപോയി പിഡിപ്പിച്ചെന്നും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ യുവതി വര്‍ക്കല പൊലീസിന് മൊഴി നല്‍കി.
തമിഴ്നാട് തിരുനെല്‍വേലി സ്വദേശിനിയാണ് മൂന്നു യുവാക്കളുടെ കൊടും ക്രൂരതകള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. യുവാക്കളില്‍ നിന്ന് ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്‌തതെന്നും യുവതി പൊലീസിനോടു പറഞ്ഞു. സുഹൃത്തായ യുവാവിനൊപ്പമെത്തിയ തനിക്ക് ജ്യൂസില്‍ ലഹരി കലര്‍ത്തി നല്‍കിയെന്നും പലയിടങ്ങളില്‍ കൊണ്ടുപോയി നാല് ദിവസത്തോളം പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലുള്ള തിരുനെല്‍വേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുനെല്‍വേലി സ്വദേശി ദിനേശൻ എന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യാശ്രമമെന്ന് കരുതിയ കേസിലാണ് യുവതിയുടെ മൊഴി നിര്‍ണായകമായത്. ബന്ധുക്കള്‍ സ്ഥലത്തെത്തി യുവതിയെ നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി കൊണ്ടുപോയി.
കഴിഞ്ഞ 3ന് ഉച്ചയ്‌ക്ക് 1.45ഓടെ ഹെലിപ്പാഡ് കുന്നില്‍ നിന്ന് 30 അടിയോളം താഴ്ചയിലേക്ക് യുവതി ചാടുകയായിരുന്നു. കൈകാലുകള്‍ക്ക് ഒടിവും ശരീരമാകെ പരിക്കേല്‍ക്കുകയും ചെയ്‌ത യുവതിയെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബോധാവസ്ഥയിലായ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്‌ക്കായി മാറ്റുകയായിരുന്നു.