പാലാ: വലവൂരിലെ വോളിബോള്‍ കോര്‍ട്ടില്‍ ഏറ്റുമുട്ടി മന്ത്രി റോഷി അഗസ്റ്റിനും മാണി സി.കാപ്പന് എംഎല്‍എയും. ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന വോളിബോള്‍ ചാന്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. മന്ത്രി ഉദ്ഘാടകനും എംഎല്‍എ അധ്യക്ഷനുമായിരുന്നു.
തങ്ങളുടെ വോളിബോള്‍ കാലഘട്ടത്തെക്കുറിച്ച് ഇരുവരും കാണികളുമായി പങ്കുവച്ചു. തുടര്‍ന്നു ഇരുവരും കോര്‍ട്ടിലിറങ്ങിയപ്പോള്‍ കാണികള്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. റോഷി ഇടുക്കി ടീമിനു വേണ്ടിയും മാണി സി. കാപ്പന് കോട്ടയം ടീമിനു വേണ്ടിയുമാണ് കളിക്കളത്തില്‍ എത്തിയത്. ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു.
റോഷി നല്കിയ പാസ് എടുത്ത മാണി സി. കാപ്പന് അതു തിരിച്ചും നല്കി. സഹകളിക്കാരും പങ്കാളികളായി. പത്തു മിനിറ്റോളം പഴയ ഓര്‍മകളുമായി പന്തുതട്ടി കളിച്ചശേഷമാണ് ഇരുവരും കോര്‍ട്ടില്‍നിന്നും തിരികെ കയറിയത്. ഇന്നലത്തെ ഈ ചടങ്ങ് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാണി സി കാപ്പൻ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഫിലിപ്പ് കുഴികുളം ആമുഖപ്രസംഗം നടത്തി. പ്രഫ. വി.കെ. സരസ്വതി, സന്തോഷ് കുര്യത്ത്, ബസി ജോയി, സുമിത്ത് ജോര്‍ജ്, പി.സി. രവി, ശ്രീരാഗം രാമചന്ദ്രന്, ജോപ്പി ജോര്‍ജ്, സോമശേഖരന്‍ നായര്‍, അഗസ്റ്റിന് അലക്സ് എന്നിവര്‍ പ്രസംഗിച്ചു.