കൊച്ചി: കിറ്റെക്‌സിലെ തൊഴിലാളികളെ പൂട്ടാന്‍ ഉറപ്പിച്ചു പൊലീസിന്റെ നടപടികള്‍. പൊലീസുകാരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്. ക്രിസ്മസ് ദിനം രാത്രി കിഴക്കമ്ബലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പൊലീസുകാരെ കൊല്ലാന്‍ കിറ്റെക്‌സിലെ താഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

പൊലീസുകാരെ വധിക്കാന്‍ 50-ല്‍ അധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടി. എസ്.എച്ച്‌.ഒ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച്‌ ആക്രമിച്ചത്. ജീപ്പിനുള്ളിലിരുന്ന പൊലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലാനുള്ള ശ്രമത്തില്‍ നിന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. അഞ്ച് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയില്‍ കഴിയുന്ന പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തതില്‍ 106 പേരെക്കൂടി അറസ്റ്റ് ചെയ്തു. 162 പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 156 പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 24 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ തിരിച്ചറിയല്‍ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം 26 പേരുടെ അറസ്റ്റ് കൂടി തിങ്കളാഴ്ച രാവിലെയും രേഖപ്പെടുത്തി. ഇതിന് ശേഷമാണ് 106 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയത്.

പ്രതികള്‍ക്കെതിരെ 12 വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. നാല് സ്റ്റേഷനുകളിലായി പ്രതികളെ പാര്‍പ്പിച്ച്‌ ഇവരുടെ കോവിഡ് പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികള്‍ നടത്തിയ അക്രമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കും. കസ്റ്റഡിയിലുള്ളവരില്‍ നിന്ന് കുറ്റക്കാരെ തിരിച്ചറിഞ്ഞ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രതികളുമായി സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുക്കുന്നത് ഉള്‍പ്പെടെയുള്ള കര്യങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കാനാണ് പൊലീസ് നീക്കം. അക്രമത്തിന്റെ ദൃശ്യങ്ങളും നാട്ടുകാരുടെ മൊഴിയും പരിശോധിച്ച്‌ വ്യക്തത വരുത്തും.

കേസുമായി ബന്ധപ്പെട്ട് കൂടുതലാളുകളെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പെരുമ്ബാവൂര്‍ എ.എസ്‌പിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. അതോടൊപ്പം തന്നെ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ, ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കിട്ടുന്നത് തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അക്രമസംഭവം നടക്കുന്ന സമയത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമുണ്ടായിരുന്നവരും അവരുടെ മൊബൈലുകളില്‍ ദൃശ്യങ്ങളെടുക്കുന്നുണ്ടായിരുന്നു. ഇതും പൊലീസ് പരിശോധിക്കും. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കൂടുതല്‍ ആളുകളെ തിരിച്ചറിയാനാണ് ഈ നടപടി. രണ്ട് ദിവസത്തിനുള്ളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും പട്ടിക തയ്യാറാക്കി അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. പ്രതികള്‍ 12ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക