സംസ്ഥാനസർക്കാരിന്റെ സ്വപ്നപദ്ധതിയായി തുടങ്ങിയ കെ-ഫോണ്‍ കോടികളുടെ കുരുക്കിലേക്ക്. കിഫ്ബിയില്‍നിന്ന്‌ 1059 കോടി രൂപ വായ്പയെടുത്ത് തുടങ്ങിയ കെ-ഫോണ്‍ ഒക്ടോബർമുതല്‍ കിഫ്ബിയിലേക്ക് 100 കോടി രൂപവീതം തിരച്ചടയ്ക്കണം. തുടർച്ചയായി 13 വർഷവും ഇത്രയും തുക തിരിച്ചടയ്ക്കണം.

നിലവില്‍ 30,000 ഇന്റർനെറ്റ് കണക്‌ഷൻ മാത്രമാണ് കെ-ഫോണിന് നല്‍കാനായത്. ഇതില്‍ അയ്യായിരം എണ്ണം ബി.പി.എല്‍. കണക്‌ഷനാണ്. ബാക്കി 20,000 സർക്കാർ ഓഫീസുകളിലും അയ്യായിരം വാണിജ്യ കേന്ദ്രങ്ങളിലുമാണ്. പ്രതിമാസം ശരാശരി 600 രൂപവീതം ലഭിക്കുന്ന ഒന്നരലക്ഷം കണക്‌ഷനുകളെങ്കിലും ഉണ്ടെങ്കിലേ തിരിച്ചടവിനുള്ള നൂറുകോടി രൂപ ലഭിക്കൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് സേവനത്തിനായി ഒപ്റ്റിക്കല്‍ ഫൈബർ ശൃംഖല സ്ഥാപിക്കാനുള്ള സംരംഭമാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെ-ഫോണ്‍) ലിമിറ്റഡ്. കേരള സ്‌റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെയും (കെ.എസ്.ഐ.ടി.ഐ.എല്‍.), കെ.എസ്.ഇ.ബി.യുടെയും സംയുക്തസംരംഭമാണിത്. ഇരുകൂട്ടർക്കും 49 ശതമാനം ഓഹരി. രണ്ടുശതമാനം സംസ്ഥാനസർക്കാരിനും.

സംയുക്തസംരംഭത്തിന്റെ ആകെ മുതല്‍മുടക്ക് 1514 കോടി രൂപയായിരുന്നു. ഇതിന്റെ 70 ശതമാനമായ 1059 കോടി രൂപയാണ് കിഫ്ബിയില്‍നിന്നു വായ്പയായി ലഭിച്ചത്. വ്യവസ്ഥപ്രകാരം 2024 ഒക്ടോബർമുതല്‍ 13 വർഷത്തേക്ക് പ്രതിവർഷം 100 കോടി രൂപവീതം കിഫ്ബിക്ക് തിരച്ചടയ്ക്കണം.

തിരിച്ചടവ് 2025 ഏപ്രില്‍മുതല്‍ ആക്കണമെന്ന് കെ-ഫോണ്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കാനാണ് സാധ്യത. എന്നിരുന്നാലും അടുത്തവർഷംമുതല്‍ ഈ തുക തിരിച്ചടച്ചേ മതിയാകൂ. സർക്കാർ വിഹിതമായി നല്‍കേണ്ട 500 കോടിയില്‍ 128 കോടിരൂപ മാത്രമാണ് നല്‍കിയിരിക്കുന്നത്.

കെ-ഫോണിനായി 37,000 കിലോമീറ്റർ ഒപ്റ്റിക്കല്‍ ഫൈബർ ശൃംഖല സ്ഥാപിക്കലായിരുന്നു ലക്ഷ്യം. ഇതുവരെ വൈദ്യുതിപ്പോസ്റ്റുകളിലൂടെ 25,000 കിലോമീറ്റർ കേബിള്‍ വലിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ കണക്കനുസരിച്ച്‌ സംസ്ഥാനത്ത് ഒരു ലക്ഷത്തോളം സർക്കാർ ഓഫീസുകളുണ്ട്. എന്നാല്‍, ഇതില്‍ 30,438 ഓഫീസുകള്‍ മാത്രമാണ് കെ-ഫോണ്‍ ഇന്റർനെറ്റിനായി അപേക്ഷിച്ചിട്ടുള്ളത്. അതില്‍ 20,000 ഓഫീസുകള്‍ക്ക് കണക്ഷൻ നല്‍കി. സർക്കാർ ഓഫീസുകളില്‍നിന്ന്‌ പ്രതിമാസം രണ്ടായിരം രൂപവീതം ശരാശരി ലഭിക്കുമെന്നാണ് കെ-ഫോണ്‍ അധികൃതർ കരുതുന്നത്. എന്നിരുന്നാലും തിരിച്ചടവിനുള്ള തുക ലഭിക്കില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക