ദുബൈ: നാട്ടിലെ വിമാനത്താവളങ്ങളില്‍ നടക്കുന്ന റാപിഡ് കോവിഡ് പരിശോധന ഫലത്തെക്കുറിച്ച് പരാതികള്‍ വ്യാപകമായിരുന്നു. മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് വിമാനത്താവളങ്ങളില്‍നിന്ന് രണ്ടുതരം ഫലം ലഭിച്ചതിനെക്കുറിച്ച് വിവരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി. തിരുവനന്തപുരം വിമാനത്താവളത്തിലെ റാപിഡ് പരിശോധനയില്‍ പോസിറ്റിവായതിനെത്തുടര്‍ന്ന് നെടുമ്ബാശേരിയിലെത്തിയ അദ്ദേഹം ഇവിടെ നടത്തിയ പരിശോധനയില്‍ നെഗറ്റിവാകുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ചടങ്ങിന് ശേഷം പുലര്‍ച്ചെ 2.55നുള്ള ഷാര്‍ജ വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. നാലു മണിക്കൂര്‍ മുമ്ബ് വിമാനത്താവളത്തിലെത്തി 2490 രൂപ അടച്ച് റാപിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം പോസിറ്റിവ്. ഇതോടെ യാത്ര ചെയ്യാന്‍ കഴിയില്ല എന്ന നിലപാടിലായി അധികൃതര്‍. 24 മണിക്കൂര്‍ മുമ്ബെടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം നെഗറ്റിവായിരുന്നതിനാല്‍ ഒരിക്കല്‍ കൂടി പരിശോധിക്കണമെന്ന് അഭ്യര്‍ഥിച്ചു. അവര്‍ സമ്മതിച്ചില്ലെന്ന് മാത്രമല്ല, പുറത്തേക്കുള്ള വഴിയും കാണിച്ചു കൊടുത്തു. അപ്പോള്‍ സമയം രാത്രി 11 മണി.
യു.എ.ഇയില്‍ എത്തിയാല്‍ ഉടന്‍ രണ്ട് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ളതിനാല്‍ മറുവഴി ആലോചിച്ചു. അങ്ങനെയാണ് നെടുമ്ബാശേരി വഴിയുള്ള യാത്ര ആലോചിച്ചത്. തിരുവനന്തപുരത്തു നിന്ന് ടാക്സിയില്‍ നെടുമ്ബാശ്ശേരി എത്തി. രാവിലെ 10.10ന് കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുന്ന വിമാനത്തിലായിരുന്നു ടിക്കറ്റ്. പുലര്‍ച്ച 4.45ന് നെടുമ്ബാശ്ശേരിയില്‍ എത്തി 2490 രൂപ അടച്ച് റാപിഡ് പി.സി.ആര്‍ പരിശോധന നടത്തി. അരമണിക്കൂര്‍ കഴിഞ്ഞ് ഫലം വന്നപ്പോള്‍ നെഗറ്റിവ്. ഏഴ് മണിക്കൂര്‍ കൊണ്ട് കോവിഡ് നെഗറ്റിവായത് എന്ത് മാജിക്കാണെന്ന് അഷ്റഫ് താമരശേരി ചോദിക്കുന്നു.
നിരവധി പേരാണ് വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റ് പോസിറ്റിവായതിനെത്തുടര്‍ന്ന് മടങ്ങുന്നത്. 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ ഫലം നെഗറ്റിവാകുന്നവര്‍ മാത്രമാണ് എയര്‍പോര്‍ട്ടിലെത്തുന്നത്. എന്നാല്‍, ഇവിടെ നെഗറ്റിവാകുന്നത് മൂലം ടിക്കറ്റിന്റെ പണവും ടെസ്റ്റ് ചെയ്ത പണവും ഉള്‍പ്പെടെ നഷ്ടമാകുന്നു. റാപിഡ് പി.സി.ആര്‍ നിരക്ക് കുറക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാറുകള്‍ അതിന് മുന്നില്‍ കണ്ണടച്ച് നില്‍ക്കുകയാണ്. ഷാര്‍ജ വിമാനത്താവളത്തില്‍ നടത്തിയ പരിശോധന ഫലവും നെഗറ്റിവായിരുന്നു.