വ്യത്യസ്തമായ ചിത്രങ്ങള്‍ കൊണ്ടും നയങ്ങള്‍ കൊണ്ടും പ്രസിഡണ്ടായി പിടിച്ചു നില്‍ക്കാനുള്ള പ്രയത്നം കൊണ്ടും രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചയാവുന്നയാളാണ് റഷ്യയുടെ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍. ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പ്രസിഡണ്ടിന്റെ നിരവധി ചിത്രങ്ങള്‍ വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്‍തിരുന്നു. അതില്‍ പലതും വെക്കേഷന്‍ സമയങ്ങളിലെ ചിത്രങ്ങളാണ്.

പുടിന്‍ നാല് വര്‍ഷം മുമ്ബ് മത്സ്യബന്ധന യാത്രയ്ക്ക് ശേഷം ഷര്‍ട്ടില്ലാതെ വിശ്രമിക്കുന്ന ഒരു ഫോട്ടോ വൈറലായിരുന്നു. 2017 -ന് ശേഷം, അദ്ദേഹത്തിന്റെ ആ ചിത്രങ്ങളോട് കൂടിയ വാര്‍ഷിക കലണ്ടറുകള്‍ പലരും പ്രതീക്ഷിക്കുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. 2022 -ലെ അദ്ദേഹത്തിന്റെ ഔദ്യോഗിക കലണ്ടറില്‍ റഷ്യന്‍ നേതാവിന്റെ 12 ഫോട്ടോഗ്രാഫുകളാണ് ഉള്ളത്. അതില്‍ ഷര്‍ട്ടില്ലാത്ത പുടിന്‍ റൈഫിള്‍ പിടിച്ചിരിക്കുന്ന ചിത്രം കാണാം. ഭിത്തിയില്‍ സ്ഥാപിക്കാവുന്ന കലണ്ടര്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ചൈനീസ്, ജാപ്പനീസ്, റഷ്യന്‍ എന്നീ എട്ട് ഭാഷകളില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ കലണ്ടറിന്‍റെ വില 1,538.96 രൂപയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജനപ്രിയമായ ഷര്‍ട്ട്‌ലെസ് ഫോട്ടോഗ്രാഫിന് പുറമെ, കലണ്ടറില്‍ പുടിന്റെ മറ്റ് ചിത്രങ്ങളും കാണാം. തന്റെ രണ്ട് നായ്ക്കളുമായി കളിക്കുന്നതിന്റെയും പുള്ളിപ്പുലിക്കുട്ടിയെ ലാളിക്കുന്നതിന്റെയും ഫോട്ടോകളുമുണ്ട്. മറ്റൊരു ഫോട്ടോയില്‍ ഐസ് ഹോക്കി റിം​ഗിലും പുടിനെ കാണാം. 2017 -ല്‍ പുടിന്റെ ഷര്‍ട്ടില്ലാത്ത ചിത്രം നഗരത്തിലെ സംസാരവിഷയമായപ്പോള്‍, തനിക്ക് ഇത് മറച്ചുവെക്കാന്‍ കാരണമൊന്നുമില്ലെന്ന് പറഞ്ഞ് റഷ്യന്‍ നേതാവ് അന്ന് സ്വയം പ്രതിരോധിച്ചിരുന്നു.

അതേ വര്‍ഷം തന്നെ ക്രെംലിന്‍ പുറത്തുവിട്ട മറ്റൊരു വൈറല്‍ ചിത്രം ഉണ്ടായിരുന്നു, അതില്‍ അര്‍ദ്ധനഗ്നനായി കുതിരപ്പുറത്ത് ഇരിക്കുന്ന പുടിനാണുണ്ടായിരുന്നത്. ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌, ‘താനൊരു വെക്കേഷനിലാണ് എന്നും അതിനാല്‍ തന്നെ ഇതിലെന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നില്ല’ എന്നും പുടിന്‍ പ്രതികരിച്ചിരുന്നു എന്ന് പറയുന്നു.

പുടിന്റെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ക്ക് പിന്നിലെ കഥയെക്കുറിച്ച്‌ ഓസ്ട്രിയന്‍ റിപ്പോര്‍ട്ടര്‍ ആര്‍മിന്‍ വുള്‍ഫ് ചോദിച്ചിരുന്നു. ‘നിങ്ങളുടെ അര്‍ദ്ധനഗ്നമായ നിരവധി ഫോട്ടോകള്‍ ഉണ്ട്, ഇത് ഒരു രാഷ്ട്രത്തലവനെ സംബന്ധിച്ചിടത്തോളം അസാധാരണമാണ്. ഈ ഫോട്ടോകള്‍ പാപ്പരാസികളോ വിനോദസഞ്ചാരികളോ എടുത്തതല്ല. അവ ക്രെംലിന്‍ പ്രസിദ്ധീകരിച്ചു. ഈ ഫോട്ടോകള്‍ക്ക് പിന്നിലെ കഥ എന്താണ്?’ എന്നായിരുന്നു ചോദ്യം.

ഇതിന് പുടിന്‍ മറുപടി നല്‍കിയിരുന്നു, ‘നിങ്ങള്‍ പറഞ്ഞത് നഗ്നന്‍ എന്നല്ലല്ലോ, അര്‍ദ്ധനഗ്നനാണ് എന്നല്ലേ. അതിന് ദൈവത്തിന് നന്ദി. ഞാന്‍ അവധിയിലായിരിക്കുമ്ബോള്‍ കുറ്റിക്കാടുകള്‍ക്ക് പിന്നില്‍ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ കരുതുന്നു. ഞാനീ ചെയ്‍തതില്‍ തെറ്റൊന്നുമില്ല’ എന്നായിരുന്നു പുടിന്റെ മറുപടി. ഏതായാലും തന്റെ തല, തന്റെ ഫുള്‍ഫി​ഗറുമായുള്ള പുടിന്റെ കലണ്ടറും സംസാരവിഷയമായി എന്ന് വേണം കരുതാന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക