തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീണ് ജവാന് ദാരുണാന്ത്യം. മാതാപിതാക്കളെ യാത്രയാക്കാന്‍ മകളോടൊപ്പം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു അപകടം. എറണാകുളം മുനമ്ബം ചെറായി ചക്കന്തറ വീട്ടില്‍ അരവിന്ദാക്ഷന്റെയും സത്യഭാമയുടെയും മകന്‍ അജേഷ് (36) ആണ് മരിച്ചത്. തുമ്ബ വിഎസ്‌എസ്സിയിലെ സിഐഎസ്‌എഫ് കോണ്‍സ്റ്റബിളാണ്.

വ്യാഴാഴ്ച രാവിലെ 6.30-ന് കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ പരശുറാം എക്സ്പ്രസില്‍ നിന്നു വീണായിരുന്നു അപകടം. നാട്ടിലുള്ള മാതാപിതാക്കള്‍ അജേഷിന്റെ തുമ്ബയിലുള്ള ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. വ്യാഴാഴ്ച രാവിലെ മടങ്ങിപ്പോകാനായി ഇവരെ അജേഷും രണ്ടാം ക്ലാസുകാരിയായ മകള്‍ ഹൃദ്യയും ചേര്‍ന്നാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രെയിനില്‍ അച്ഛനമ്മമാരെ ഇരുത്തിയതിനു ശേഷം അജേഷ് ബാഗുകള്‍ കയറ്റുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങി. പെട്ടെന്ന് തിരിച്ചിറങ്ങിയപ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന മകളുടെ മുന്നില്‍വെച്ച്‌ അജേഷ് കാല്‍വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ വീഴുകയായിരുന്നു.

അടുത്തുണ്ടായിരുന്നവര്‍ ഉടന്‍ ട്രെയിന്‍ നിര്‍ത്തിച്ച്‌, അജേഷിനെ പുറത്തെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഎസ്‌എസ് സിയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ആര്യയാണ് അജേഷിന്റെ ഭാര്യ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക