മലയാളത്തിലെ വമ്പൻ റിലീസുകൾ ആയ മരക്കാറും, കുറുപ്പും ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തു. മരയ്ക്കാർ ആമസോൺ പ്രൈമിലും, കുറുപ്പ് നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തിരിക്കുന്നത്. തീയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ച രണ്ടു ചിത്രങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളിലും വലിയ സ്വീകാര്യത നേടുമെന്നാണ് കരുതപ്പെടുന്നത്. രണ്ടു ചിത്രങ്ങളുടെയും ബഹുഭാഷാ പതിപ്പുകൾ ഈ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
ഡിസംബര്‍ 15നാണ് ദുല്‍ഖല്‍ സല്‍മാന്‍ നായനായ ചിത്രം കുറുപ്പ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയത്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീം ചെയ്തത്. നവംബര്‍ 12നായിരുന്നു ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് ശേഷം രണ്ടാഴ്ച കൊണ്ട് ആഗോളതലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവര്‍ത്തര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസത്തെ മാത്രം കളക്ഷന്‍ ആറ് കോടി രൂപക്ക് മുകളിലായിരുന്നു.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 17നാണ് ഒടിടിയില്‍ റിലീസ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. ഡിസംബര്‍ രണ്ടിനാണ് ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആദ്യം ഒടിടിക്ക് നല്‍കാനിരുന്ന സിനിമ നിരവധി ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു തീയേറ്ററുകളിലെത്തിയത്. 67മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്‌പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു.
ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ ‘കുറുപ്പ്’ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നീ സിനിമകള്‍ തീയേറ്ററില്‍ നിന്നും പിന്‍വലിക്കുമെന്ന് ഫിയോക്. ചിത്രം ഒടിടി റിലീസ് ചെയ്തതിന് ശേഷം തീയേറ്ററില്‍ നിന്നും പിന്‍വലിക്കുമെന്നത് മുന്‍കൂട്ടിയുള്ള തീരുമാനമായിരുന്നു. രണ്ട് സിനിമകളും ഇതിന്റെ അടിസ്ഥാനത്തിലാണ് തീയേറ്ററില്‍ നിന്നും മാറ്റുന്നതെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. മരക്കാര്‍ 17 ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രിയുടെ മുന്നില്‍ വച്ച് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരക്കാര്‍ തീയേറ്ററില്‍ നിന്നും പോകുന്നത്. അത് സ്വാഭാവികമായ തീരുമാനമാണെന്നും വിജയകുമാര്‍ വ്യക്തമാക്കി.