മറയൂര്‍: ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവും അധിക്ഷേപവുമായി മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം.മണി എം.എല്‍.എ. രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്. രാജേന്ദ്രന്‍ അംഗമായ സി.പി.എം മറയൂര്‍ ഏരിയാ സമ്മേളനത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിലാണ് മണിയുടെ പരാമര്‍ശം. രാജേന്ദ്രന്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല.

‘മൂന്ന് പ്രാവശ്യം എം.എല്‍.എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായി. ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ വകയില്‍ നല്ല സംഖ്യ, പുള്ളി ചത്തുപോയാല്‍ പൊണ്ടാട്ടി ഉണ്ടെങ്കില്‍ അവള്‍ക്കും കിട്ടും. ഇതിലപ്പുറം ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടി? ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാതെ രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച്‌ തുടര്‍ന്നാല്‍ മുന്നോട്ടുപോകാം’ എം.എം.മണി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഹാ! ചുമ്മാ തോട്ടംതൊളിലാളിയുടെ മകനായി ജനിച്ചതാണ് അയാള്. അയാള് ഈ പാര്‍ട്ടിക്കകത്ത് കൂടി. അത്യാവശ്യം വിദ്യാഭ്യാസമുണ്ടയാള്‍ക്ക്. രാഷ്ട്രീയ ബോധമുണ്ടാക്കി. പക്ഷേ ബോധം തെറ്റിപ്പോയി. തെറ്റിപ്പോയാലെന്ത് ചെയ്യും? മൂന്ന് പ്രാവശ്യം എംഎല്‍എയായി. 15 വര്‍ഷം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. പോരെ? പിന്നെ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് പെന്‍ഷന്‍. നല്ല സംഖ്യകിട്ടും. പുള്ളി ചത്തുപോയാല്‍ പൊണ്ടാട്ടി ഉണ്ടെങ്കില്‍ അവള്‍ക്കും കിട്ടും. ഇനി എന്ത് ചെയ്യണം ഈ പാര്‍ട്ടി ഇതിലപ്പുറം? എന്നിട്ട് ഒരുമാതിരി പണി ചെയ്യരുത്”- മണി പറഞ്ഞു.

‘എസ്. രാജേന്ദ്രന് എതിരായ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. അതിന്‍റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും. പക്ഷേ, എന്തെല്ലാം പ്രശ്‌നമുണ്ടെങ്കിലും സമ്മേളനങ്ങളില്‍ വരാതിരിക്കുന്നത് സംഘടനാ വിരുദ്ധമായ പ്രവൃത്തിയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ പോലും സമ്മേളനങ്ങളില്‍ വരാതിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് പാര്‍ട്ടിയില്‍ തുടരാനാകില്ല. പുറത്താക്കും. അയാള്‍ വേറെ പാര്‍ട്ടി നോക്കണം’ -എം.എം. മണി കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ എസ്. രാജേന്ദ്രന് ഗുരുതര വീഴ്ച പറ്റിയെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇടത് സ്ഥാനാര്‍ഥിയായ എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും കണ്ടെത്തിയിരുന്നു. തോട്ടം തൊഴിലാളികളായ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കിയതായും കമ്മീഷന്‍ കണ്ടെത്തി. ദേവികുളത്ത് വീണ്ടും മത്സരിക്കാന്‍ മൂന്നു തവണ എം.എല്‍.എയായ രാജേന്ദ്രന് താല്‍പര്യമുണ്ടായിരുന്നു. ജയിച്ചാല്‍ മന്ത്രിയാകാമെന്നായിരുന്നു പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക