തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിച്ച് മുൻ മന്ത്രി എംഎം മണി. നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിന് 300 രൂപയാക്കിയാല്‍ ബിജെപിക്ക് എം പിയെ ഒണ്ടാക്കികൊടുക്കാമെന്ന് ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു. പുള്ളിയുടെ പോക്കറ്റില്‍, കോണക ശീലയിലല്ലേ എംപി ഇരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ലെന്നും എംഎം മണി പരിഹസിച്ചു.
അവിടെ മണിപ്പൂരില്‍ കൊന്നുകൊണ്ട് ഇരിക്കുകയാണ്. ബിഷപ്പുമാരെയും തട്ടും. 300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോള്‍ ചളിപ്പ് പറ്റി നാവടക്കി ഇരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മണിപ്പൂര്‍ കലാപത്തിൻ്റെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പരാമര്‍ശം.
റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കിയാല്‍ ബി ജെ പി യെ സഹായിക്കുമെന്ന വാഗ്ദാനവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ നിന്നും ബി ജെ പിയ്ക്ക് ഒരു എം.പിപോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരുമെന്നുമാണ് പ്രഖ്യാപനം. പ്രസ്താവന രാഷ്ട്രീയ വിവാദമായതിനു പിന്നാലെ പിന്നാലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ വാഗ്ദാനം.
കര്‍ഷകരെ സഹായിച്ചാല്‍ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച് തരാം എന്നും അതുവഴി എം.പി ഇല്ലെന്ന വിഷമം മാറ്റിത്തരമാമെന്നുമാണ് ആര്‍ച്ച് ബിഷപ് പ്രഖ്യാപിച്ചത്. കേരളത്തില്‍ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം കൂട്ടാൻ ബിജെപി ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ സിറോ മലബാര്‍ സഭയിലെ ആര്‍ച്ച് ബിഷപ്പ് തന്നെ ബിജെപി സഹായ വാഗ്ദാനവുമായി രംഗത്ത് വരുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറയാണ്. ഇരുമുന്നണികളും കര്‍ഷകരെ സഹായിച്ചില്ലെന്ന പരാതി പറഞ്ഞാണ് ബിജെപി അനുകൂല നിലാട് സ്വീകരിക്കാൻ മടിയില്ലെന്ന പ്രഖ്യാപനം. പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ച ആയപ്പോഴും മുൻ നിലപാടിനെ തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല ആരോടും അയിത്തം ഇല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.