വൃശ്ചിക വേലിയേറ്റത്തെ തുടര്‍ന്ന് കൊച്ചിയുടെ തീരമേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷം. ഇടക്കൊച്ചി, ചെല്ലാനം, നായരമ്പലം പ്രദേശങ്ങളില്‍ റോഡുകളും വീടുകളും വെള്ളത്തിലാണ്. മുന്‍വര്‍ഷങ്ങളില്‍ വെള്ളം കയറാത്ത സ്ഥലങ്ങളിൽ വരെ ഇത്തവണ ഓരുവെള്ളവും ഓടകളിലെ മാലിന്യവും നിറഞ്ഞിരിക്കുന്നു.
കനത്ത വേലിയേറ്റം മൂലം കുട്ടനാട്ടിലെ പാടശേഖരത്തിൽ മട വീണു. ഇന്നു രാവിലെ 40 ഏക്കറുള്ള കാവാലത്തെ എടപ്പാടി പാടശേഖരത്തിലാണ് മട വീണത്. കട്ടക്കുഴി, മണ്ണരിക്കൽചിറ പാടങ്ങളിൽ വേലിയേറ്റം മൂലം വെള്ളം നിറഞ്ഞു. കായൽമേഖലയിലെ നിരവധി പാടങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. കാവാലം, പുളിങ്കുന്ന്, കൈനകരി തുടങ്ങിയ പഞ്ചായത്തുകളിലെ പാടങ്ങൾക്കാണ് മടവീഴ്ച ഭീഷണി.
മൂന്നു ദിവസങ്ങളിലായി ആറ് പാടശേഖരങ്ങളിലാണ് മട വീണത്. പുഞ്ചകൃഷിക്കൊരുക്കിയ കാവാലത്തെ മാണിക്യമംഗലം, മണിയങ്കേരി, വെളിയനാട് കുഴിയടി പാലിയേക്കരി എന്നീ പാടങ്ങളിൽ കഴിഞ്ഞ ദിവസം മടവീഴ്ചയുണ്ടായി.പുഞ്ചകൃഷിക്കായി നിലമൊരുക്കിയ പാടശേഖരങ്ങളാണ് ഇതെല്ലാം. മഴ ഒഴിഞ്ഞു നിൽക്കുകയാണെങ്കിലും വേലിയേറ്റം വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വേലിയേറ്റം തടയുന്നതിന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ പൂർണമായി അടയ്ക്കണമെന്നാണ് കർഷകരുടെ ആവശ്യം. നാൽപതോളം ഷട്ടറുകൾ മാത്രമാണ് ഇപ്പോൾ അടച്ചിരിക്കുന്നത്.