മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ ആരോപണവുമായി എംജി സര്‍വകലാശാലയിലെ മുന്‍ രജിസ്ട്രാര്‍. സര്‍വകലാശാലയുടെ ദൈംനദിന പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയായിരിക്കെ ജലീല്‍ നിരന്തരം ഇടപെട്ടന്ന് മുന്‍ രജിസ്ട്രാര്‍ എംആര്‍ ഉണ്ണി ആരോപിച്ചു. ഇതെതിര്‍ത്തപ്പോള്‍ വ്യക്തി വിരോധമായെന്നും എംആര്‍ ഉണ്ണി ആരോപിച്ചു.
ചട്ടവിരുദ്ധമായ മാര്‍ക്ക് ദാനത്തില്‍ മാത്രമല്ല, സര്‍കലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ നിരന്തരം ജലീല്‍ ഇടപെട്ടു. ചിലപ്പോള്‍ ദൂതന്‍മാര്‍ വഴിയായിരുന്നു ഇടപെടല്‍. ഇതിനെ എതിര്‍ത്തപ്പോള്‍ മുന്‍മന്ത്രിയുടെ ഭാഗത്ത് നിന്നും വ്യക്തി വിരോധമുണ്ടായി. ഈ വിരോധം ലഹരി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ണി കൂടി ഇടപെട്ട് സംവിധാനം ചെയ്ത സര്‍വകലാശയുടെ സിനിമയോട് തീര്‍ത്തു. 60 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ട്രിപ്പ് എന്ന സിനിമ പെട്ടിയിലായെന്നും ഇദ്ദേഹം പറയുന്നു.
മുന്‍ മന്ത്രി സി രവീന്ദ്രനാഥിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഇതെന്നും ഇദ്ദേഹം പറയുന്നു. രവീന്ദ്രനാഥിന്റെ കാലത്ത് ജൈവം പദ്ധതിയുടെ ഭാഗമായി സമക്ഷം എന്ന സിനിമ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലഹരി ബോധവല്‍ക്കരണത്തിനായി സിനിമ നിര്‍മ്മിച്ചത്. സിനിമ റിലീസ് ചെയ്തെങ്കിലും ജലീല്‍ ഇടപെട്ട് തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചെന്നും ഇദ്ദേഹം പറയുന്നു. പ്രായപരിധിയുടെ പേരില്‍ രജിസ്ട്രാര്‍മാരെ ഒറ്റ ദിവസം കൊണ്ട് പിരിച്ചു വിട്ട നടപടിക്ക് പിന്നിലും വ്യക്തിവിരോധമാണെന്നും ഇദ്ദേഹം ആരോപിച്ചു.