ഹൈദരാബാദ്: പിതാവ് ഓടിച്ച കാര്‍ അബദ്ധത്തില്‍ ദേഹത്ത് കയറി നാലുവയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ എല്‍.ബി നഗറില്‍ ഞായറാഴ്ചയാണ് സംഭവം. മന്‍സൂറാബാദിലെ താമസസമുച്ചയത്തിന് പുറത്ത് കളിക്കുകയായിരുന്നു നാലുവയസുകാരനായ സാത്വിക്. ഇവിടെ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന പിതാവ് ലക്ഷ്മണായിരുന്നു അപകട സമയത്ത് വാഹനമോടിച്ചത്.
അപാര്‍ട്മെന്റിലെ സി.സി.ടി.വി കാമറയില്‍ അപകട ദൃശ്യങ്ങള്‍ പതിഞ്ഞു. അപാര്‍ട്മെന്റിന് പുറത്തുള്ള ലെയ്നില്‍ പാര്‍ക്ക് ചെയ്ത എസ്.യു.വിയിലായിരുന്നു ലക്ഷ്മണ്‍. അപ്പോള്‍ മറ്റൊരു കുട്ടിയോടൊപ്പം കളിക്കാനായി ഗേറ്റിന് പുറത്തേക്ക് സാത്വിക് ഓടിയെത്തി.
^ഹൃദയഭേദകമായ രംഗങ്ങൾ: മനക്കരുത്ത് ഉണ്ടെങ്കിൽ മാത്രം കാണുക.
കാറിന്‍റെ പിറകിലേക്ക് ഓടിയ സാത്വിക് ഉടന്‍ തന്നെ തിരിച്ച് മുന്നിലെത്തി. ഇത് കാണാതെ ലക്ഷ്മണ്‍ കാര്‍ മുന്നോട്ടെടുത്തതോടെ കുഞ്ഞ് കാറിന്‍റെ അടിയില്‍ പെട്ടു. ഉടന്‍ തന്നെ പരിഭ്രാന്തിയോടെ കാര്‍ നിര്‍ത്തി സാത്വിക്കിനെയുമെടുത്ത് ലക്ഷ്മണ്‍ അപ്പാര്‍ട്ട്മെന്‍റിനുള്ളിലേക്ക് ഓടുന്നതും വിഡിയോയില്‍ കാണാം. ഗുരുതരമായി പരിക്കേറ്റ സാത്വികിനെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ എല്‍.ബി നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.