തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോസന്‍ മാവുങ്കലിനെ ആരൊക്ക കണ്ടു, ആരെയെല്ലാമാണ് ചികിത്സിച്ചത് എന്നെല്ലാം ഇപ്പോള്‍ പറയുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ സഭയില്‍ തിരിച്ചടിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.കെ സുധാകരനെ ഉന്നംവെച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളിയ സതീശന്‍, ചികിത്സക്ക് പോയ രാഷ്ട്രീയക്കാരെ അപമാനിച്ചാല്‍ തിരിച്ചടിക്കുമെന്നും ആളുകളുടെ ജാതകം നോക്കി അല്ല ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നതെന്നും സഭയില്‍ പറഞ്ഞു.”കോസ്മെറ്റിക് സര്‍ജന്‍ ആയതിനാല്‍ പലരും മോന്‍സന്റെ പക്കല്‍ പോയിട്ടുണ്ട്. ചികിത്സക്ക് പോകുന്നത് കുറ്റകരമല്ല. സിനിമാ താരങ്ങളടക്കം മോന്‍സന്റെ അടുത്ത് ചികിത്സയ്ക്ക് പോയിട്ടുണ്ടെന്നാണ് വിവരം”. വ്യാജ ഡോക്റ്റര്‍ ആണെങ്കില്‍ താരങ്ങള്‍ പോകുമോ എന്നും സതീശന്‍ ചോദിച്ചു.”വരുന്ന ആളുകളുടെ ജാതകം നോക്കി അല്ല ഫോട്ടോ എടുക്കുന്നത്. പലരുടെയും കൂടെ നിന്ന് നേതാക്കള്‍ ഫോട്ടോ എടുക്കാറുണ്ട്. നാളെ അവര്‍ പ്രതികള്‍ ആയാല്‍ രാഷ്ട്രീയക്കാരെ കുറ്റപ്പെടുത്താനാകുമോ? മന്ത്രിമാരും മുന്‍ മന്ത്രിമാരും മോന്‍സന്റെ അടുത്ത് പോയി ഫോട്ടോ എടുത്തു”. പക്ഷേ അത് ഞങ്ങള്‍ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ സതീശന്‍, പൊതു പ്രവര്‍ത്ത്കരുടെ ഇമേജ് വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കി എടുക്കുന്നതാണെന്നും ഒരു ഫോട്ടോയുടെ പേരില്‍ അത് തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു.”സുധാകരന് എതിരായ പരാതി തട്ടിപ്പാണ്. പരാതിക്കാരെ കുറിച്ച്‌ അന്വേഷണം നടത്തണം. എന്തിനാണ് മോന്‍സന് ഇവര്‍ പണം കൊടുത്തത് എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രി പറഞ്ഞ പോലെ തട്ടിപ്പ് അറിയാതെ അവിടെ പോയവരും തട്ടിപ്പാണെന്ന് അറിഞ്ഞ് കൊണ്ട് അവിടെ പോയവരുമുണ്ട്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞ് കൊണ്ട് അവിടെ പോയവരില്‍ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മുഖ്യമന്ത്രി സുധാകരനെതിരെ പുക മറ ഉണ്ടാക്കാനാണ് ശ്രമിച്ചത്.” അതിന്റെ മറവില്‍ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നോക്കണ്ടെന്നും സതീശന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക