കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്റെ രണ്ടു സഹോദരന്മാരെ ജയില്‍മോചിതരാക്കി ഉത്തരവിറക്കാന്‍ ഒരു മാസത്തെ സാവകാശം ചോദിച്ചു സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ശിക്ഷാ കാലാവധി പൂര്‍ത്തിയാകും മുമ്ബു മോചന ഉത്തരവിറക്കാന്‍ സംസ്‌ഥാന സര്‍ക്കാരിനോടു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു സാവകാശം തേടിയത്. സര്‍ക്കാര്‍ നടപടി വൈകുന്നതിനെതിരേ വിനോദിന്റെ ഭാര്യ അശ്വതിയും മണികണ്‌ഠന്റെ (കൊച്ചനി) ഭാര്യ രേഖയും സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും.
മണികണ്‌ഠന്‍ 20 വര്‍ഷവും 10 മാസവും ശിക്ഷയനുഭവിച്ചു. വിനോദ് കുമാര്‍ 21 വര്‍ഷമാണു ശിക്ഷ അനുഭവിച്ചത്. ഓഗസ്‌റ്റ് 16-നു ചേര്‍ന്ന ജയില്‍ ഉപദേശക സമിതി യോഗമാണു മോചന ശിപാര്‍ശ കൈമാറിയത്. ഈ ശിപാര്‍ശയിലാണു തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ഇത്രയുംകാലം ജയിലില്‍ കിടക്കുന്നത് ആദ്യ സംഭവമാണെന്നാണു ഭാര്യമാരുടെ വാദം. അതിനാല്‍, ന്യായമായും ശിക്ഷായിളവ് കിട്ടേണ്ടതാണ്. സര്‍ക്കാര്‍ അനാവശ്യമായ കാലതാമസം വരുത്തുകയാണെന്ന് അവര്‍ പറഞ്ഞു.
എന്നാല്‍ ശിക്ഷായിളവു നല്‍കാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നു സര്‍ക്കാര്‍ ഇന്നലെ ഫയല്‍ ചെയ്‌ത മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. ജയില്‍ ഉപദേശക എക്‌സ്‌ട്രാ ജുഡീഷ്യല്‍ സമിതിയുടെ റിപ്പോര്‍ട്ടും ജയില്‍ പ്രബേഷണേഴ്‌സ് ഓഫീസറുടെ റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്. ഹൈക്കോടതി ജഡ്‌ജി അധ്യക്ഷനായ ഉപദേശകസമിതി കോവിഡായതിനാല്‍ ചേരാനായിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുംമുമ്ബ് ജയില്‍ മോചിതനാക്കണമെന്ന മണികണ്‌ഠന്റെ ആവശ്യം പന്ത്രണ്ടു തവണ ജയില്‍ ഉപദേശകസമിതി ഇതിനുമുമ്ബു പരിഗണിച്ചിരുന്നു. വിനോദ് കുമാറിന്റെതു പത്തു തവണയും. എന്നാല്‍ ചെയ്‌ത കുറ്റം ഗൗരവമേറിയതായതിനാല്‍ കാലാവധി പൂര്‍ത്തിയാകാതെ മോചനം വേണ്ടെന്ന തീരുമാനമാണ് ഉപദേശക സമിതി മുന്‍കാലങ്ങളില്‍ സ്വീകരിച്ചത്.
ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഇവരുടെ ജയില്‍ മോചന ഉത്തരവു രണ്ടാഴ്‌ചയ്‌ക്കിടയില്‍ ഇറക്കാനാണു സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നത്. റിട്ട. ജഡ്‌ജി കെ.കെ. ദിനേശന്‍ ചെയര്‍മാനായ സംസ്‌ഥാനതല ജയില്‍ ഉപദേശകസമിതിയുടെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തിലായിരുന്നു ഈ നിര്‍ദേശം. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, പാരിപ്പള്ളി പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്‌ഥരുടെ എതിര്‍പ്പ് അവഗണിച്ചാണു ജയില്‍ ഉപദേശക സമിതി പ്രതികളുടെ മോചനത്തിനുള്ള ശിപാര്‍ശ കൈമാറിയത്.