സീരിയല്‍ കില്ലര്‍ ചാള്‍‍സ് ശോഭരാജ് 19 വര്‍ഷത്തെ നേപ്പാള്‍‍ ജയില്‍വാസത്തിനു ശേഷം പുറത്തേക്ക്. നേപ്പാള്‍ സുപ്രിംകോടതിയാണ് ബുധനാഴ്ച മോച‌ന ഉത്തരവിറക്കിയത്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതങ്ങളില്‍ പ്രതിയായ ശോഭരാജ് 2003ലാണ് നേപ്പാളില്‍ അറസ്റ്റിലാവുന്നത്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 78കാരനായ ചാള്‍സ് ശോഭരാജിനെ പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് കോടതി മോചിപ്പിച്ചത്.

ശോഭരാജിനെ തുടര്‍ച്ചയായി ജയിലില്‍ പാര്‍പ്പിക്കുന്നത് തടവുകാരുടെ മനുഷ്യാവകാശ ലംഘനമാണെന്ന് നിരീക്ഷിച്ചാണ് കോടതി വിധി. ജയിലില്‍ പാര്‍പ്പിക്കാന്‍ തക്കവണ്ണമുള്ള മറ്റ് കേസുകളൊന്നും ഇല്ലെങ്കില്‍, ശോഭരാജിനെ ഇന്ന് തന്നെ മോചിപ്പിക്കാനും 15 ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങാനും ഉത്തരവിടുന്നു എന്ന് കോടതി വിധിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശ്‌നകരമായ ബാല്യത്തിനും ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ഫ്രാന്‍സില്‍ നിരവധി തവണ ജയില്‍വാസം അനുഭവിക്കുകയും ചെയ്ത ശേഷം, 1970കളുടെ തുടക്കത്തില്‍ ശോഭരാജ് ലോകംചുറ്റി തായ് തലസ്ഥാനമായ ബാങ്കോക്കില്‍ താമസം തുടങ്ങി. മയക്കുമരുന്ന് നല്‍കുകയും കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതിന് മുമ്ബ്, ഇരകളെ ആകര്‍ഷിക്കുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു ശോഭരാജിന്റെ പ്രവര്‍ത്തനരീതി.

1975ല്‍ പട്ടായ കടല്‍ത്തീരത്ത് ബിക്കിനി ധരിച്ച നിലയില്‍‍ ഒരു അമേരിക്കന്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ഇതിനു പിന്നില്‍ ശോഭരാജാണെന്ന് വ്യക്തമാവുകയുമായിരുന്നു. അതായിരുന്നു ആദ്യമായി ശോഭരാജ് പ്രതിയായ കേസ്. പിന്നീടും കൊലപാതകങ്ങള്‍‍ ആവര്‍‍ത്തിച്ച ശോഭരാജ് 20ഓളം പേരെയാണ് പലയിടങ്ങളിലായി വകവരുത്തിയത്. ഇരകളെ കഴുത്ത് ഞെരിച്ചോ തല്ലിയോ കൊല്ലുകയും കത്തിക്കുകയുമൊക്കെയാണ് ഇയാള്‍‍ ചെയ്തത്. തന്റെ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് യാത്ര ചെയ്യാന്‍ ഇയാള്‍ പലപ്പോഴും ഇരകളായ പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഇത്തരത്തില്‍ പൊലീസിനെ വെട്ടിച്ച്‌ രക്ഷപെടുകയായിരുന്നു ഇയാളുടെ രീതി.

1976ല്‍ ഒരു ഫ്രഞ്ച് വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയ കേസില്‍ ശോഭരാജ് ഇന്ത്യയില്‍ അറസ്റ്റിലായിരുന്നു. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നടന്ന ഈ കൊലപാതകവുമായി ബന്ധപ്പെട്ട് 12 വര്‍ഷത്തെ തടവിന് ഇയാള്‍‍ ശിക്ഷിക്കപ്പെട്ടു. എന്നാല്‍ 1986ല്‍ രക്ഷപ്പെടുകയും ഗോവയില്‍ നിന്ന് വീണ്ടും പിടിക്കപ്പെടുകയും ചെയ്തു. ഈ കേസില്‍ 1997ല്‍ ജയില്‍ മോചിതനാവുകയും പാരീസിലേക്ക് തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ 2003ല്‍‍ നേപ്പാളിലേക്ക് വണ്ടി കയറി. അങ്ങനെ കാഠ്മണ്ഡുവിലെത്തുകയും വിനോദ സഞ്ചാരികളെ കൊന്ന കേസില്‍‍ അറസ്റ്റിലാവുകയുമായിരുന്നു.

1975ല്‍ തന്നെ അമേരിക്കന്‍ വിനോദസഞ്ചാരിയായ കോണി ജോ ബ്രോന്‍സിച്ചിനെ കൊലപ്പെടുത്തിയതിന് അടുത്ത വര്‍ഷം അവിടെയുള്ള ഒരു കോടതി ചാള്‍സിന് ജീവപര്യന്തം തടവ് വിധിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം ബ്രോന്‍‍സിച്ചിന്റെ കനേഡിയന്‍ സഹയാത്രികനെ കൊലപ്പെടുത്തിയതിനും ചാള്‍സിനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. 2008ല്‍ ജയിലിലായിരിക്കെ, നേപ്പാളിലെ അഭിഭാഷകന്റെ മകളും തന്നേക്കാള്‍ 44 വയസ് ഇളയതുമായ നിഹിത ബിശ്വാസിനെ ശോഭരാജ് വിവാഹം കഴിച്ചു. സിനിമാക്കഥകളെ വെല്ലുന്ന ചാള്‍‍സ് ശോഭരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ “ദി സര്‍പ്പന്റ്” എന്ന പേരിലുള്ള സീരീസ് വന്‍ ഹിറ്റായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക