പത്തനംതിട്ട: അനധികൃത പാറ ഖനനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറഞ്ഞ പരാതി പാറമട ഉടമയ്ക്ക് ചോര്‍ത്തി നല്‍കിയ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ അടക്കം മൂന്നു പോലീസ്സുകാര്‍ക്ക് സസ്പെന്‍ഷന്‍. എസ് ഐ സാജു പി ജോര്‍ജ്, സി പി ഓമാരായ സച്ചിന്‍, രതീഷ് (മത്തായി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നടപടി വരുന്നുണ്ടെന്ന് മനസിലാക്കി സ്ഥലം മാറ്റം വാങ്ങി പോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കെയാണ് എസ് ഐയ്ക്ക് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിച്ചത്.
പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അംഗവുമായ ബിജു മോടിയിലിനാണ് വധഭീഷണി നേരിടേണ്ടി വന്നത്. ചിറ്റാര്‍ മീന്‍കുഴി തടത്തില്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപമാണ് അച്ചായന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ക്വാറി ഉടമ പാറ പൊട്ടിച്ചത്. മൈനിങ് ആന്‍ഡ് ജിയോളജിയുടെയും മറ്റ് വകുപ്പുകളുടെയും അനുമതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിജു പരാതി നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ ഇല്ലാതെ വന്നപ്പോഴാണ് 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബരില്‍ തിരുവനന്തപുരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്.
കേരളമൊട്ടാകെ കേന്ദ്രീകൃത പരാതി പരിഹാര സംവിധാനത്തിനാണ് 112 എന്ന നമ്ബര്‍ ഉള്ളത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം കിട്ടിയത് അനുസരിച്ച് ചിറ്റാര്‍ പോലീസ് അവിടെ എത്തി പരിശോധന നടത്തിയ ശേഷം ഖനനം നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതിന് പിന്നാലെയാണ് പരാതിക്കാരനായ ബിജുവിന് നേരെ ക്വാറി ഉടമയുടെ ഭീഷണി ഉണ്ടായത്. ആദ്യം കെ പി എം എസ് സംസ്ഥാന നേതാവ് എന്ന് പരിചയപ്പെടുത്തിയ ആള്‍ വിളിച്ച് ഒരു വിഷയം സംസാരിച്ച് തീര്‍ക്കണം എന്നാവശ്യപ്പെട്ടു. പിന്നാലെ ക്വാറി മാഫിയാ സംഘങ്ങള്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വെട്ടിക്കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.
ചിറ്റാര്‍ പോലീസില്‍ നിന്നും പാറ, മണ്ണ് മാഫിയകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ദക്ഷിണ മേഖലാ ഐ ജിയുടെ നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തിലാണ് സസ്പെന്‍ഷന്‍.