തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റര്‍ വീണ്ടും വാടകക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഹെലികോപ്റ്ററിനായി ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ ഹെലികോപ്റ്റര്‍ വാടകക്ക് നല്‍കിയ കമ്ബനിയുമായുള്ള
കരാര്‍ ഏപ്രിലില്‍ അവസാനിച്ചിരുന്നു.
വാടകയില്‍ 22 കോടി രൂപ പാഴ്ച്ചെലവായെന്ന ആക്ഷേപം നിലനില്‍ക്കുമ്ബോഴാണ് ഹെലികോപ്റ്ററുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം. മാവോയിസ്റ്റ് ഭീഷണിയെ നേരിടാനും പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമെന്ന പേരിലാണ് ഒരു വര്‍ഷം മുമ്ബ് ഹെലികോപ്റ്റര്‍ വാടക്കെടുത്തത്. പൊലീസിന്റെ ഫണ്ടില്‍ നിന്നാണ് പണം നല്‍കിയിരുന്നത്. ടെണ്ടറും മാനദണ്ഡങ്ങളുമെല്ലാം കാറ്റില്‍പ്പറത്തി പവന്‍ ഹന്‍സ് എന്ന കമ്ബനിക്ക് ഹെലികോപ്റ്റര്‍ പറത്താന്‍ അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 44 ലക്ഷം രൂപയും അതില്‍ കൂടുതല്‍ പറത്താന്‍ മണിക്കൂറിന് 67,000യുമായിരുന്നു കരാര്‍. രാജ്യ സുരക്ഷയെ ബാധിക്കുന്നത് കൊണ്ടാണ് ടെണ്ടര്‍ നടപടികള്‍ ഒഴിവാക്കി പൊതുമേഖല സ്ഥാപനത്തിന് നല്‍കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിന്റെ പകുതി വാടക്ക് ഹെലികോപ്പ്റ്റര്‍ പറത്താമെന്ന വാഗദ്നവുമായി നിരവധി കമ്ബനികള്‍ സര്‍ക്കാരിനെ സമീപിച്ചുവെങ്കിലും തള്ളിയിരുന്നു.2020 ഏപ്രില്‍ മുതല്‍ ഈ ഈ വര്‍ഷം ഏപ്രില്‍വരെയായിരുന്നു പവന്‍ ഹന്‍സിനുള്ള കരാര്‍. മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റര്‍ പറന്നുവെങ്കിലും പരാജയപ്പെട്ടു. പെട്ടിമുടിയില്‍ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴും ഹെലികോപ്പ്റ്റര്‍ ഉപയോഗിക്കാനായില്ല.
അവയവങ്ങള്‍ അടിയന്തിരമായി എത്തിക്കാനും മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പറക്കാനും മാത്രമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. 22 കോടി രൂപ പൊലീസ് ഫണ്ടില്‍ നിന്ന് പോയതില്‍ ആക്ഷേപം ഉയര്‍ന്നപ്പോള്‍ ഡിജിപി നിലപാട് മാറ്റി. ഇനി ഹെലികോപ്റ്റര്‍ വാടകക്കെടുക്കണമെങ്കില്‍ ടെണ്ടര്‍ വഴിവേണമെന്നും അതാണ് സര്‍ക്കാറിന് ലാഭമെന്നും കാണിച്ച് ഡിജിപി ജനുവരി മാസത്തില്‍ സര്‍ക്കാരിന് കത്തു നല്‍കുകയായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ടെണ്ടറിലേക്ക് പോകുന്നത്