കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ സാധ്യതാ പട്ടിക തയ്യാറാവുന്നു. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുമെന്ന് സൂചന. പ്രാഥമിക ചര്‍ച്ചയില്‍ പേരുകളില്‍ സമവായം ആയില്ലെന്നാണ് സൂചന. പട്ടികയില്‍ മുന്‍ തൂക്കം കെസി വേണുഗോപാലിന് തന്നെയാണ്.
ഗ്രൂപ്പുകളെ വെട്ടിനിരത്തും?
പട്ടികയില്‍ മുന്‍ തൂക്കം കെസി വേണുഗോപാലിന് തന്നെയാണ്. 15 ജനറല്‍ സെക്രട്ടറിമാരുടെ സാധ്യതാ പട്ടികയില്‍ ദളിത് പ്രാതിനിധ്യമില്ല. അച്ചടക്ക സമിതിയുടെ അധ്യക്ഷനായി ഖാദര്‍ മങ്ങാട് പരിഗണയില്‍. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് കെപിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിക്കേണ്ടവരുടെപേരുകളെ സംബന്ധിച്ച ആദ്യ ഘട്ട കൂടിയാലോചനകള്‍ ആരംഭിച്ചത്.
കെപിസിസി അധ്യക്ഷനും, വര്‍ക്കിംഗ് പ്രസിഡന്‍റുമാരും, പ്രതിപക്ഷനേതാവും , ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയുമാണ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. 15 ജനറല്‍ സെക്രട്ടറിമാരും, 34 അംഗ നിര്‍വാഹക സമിതിയും ആണ് ഉണ്ടാവുക എന്നാണ് അറിയുന്നത്. എന്നാല്‍ നിര്‍വ്വാഹക സമിതി അംഗങ്ങളെ പറ്റി ചര്‍ച്ച നടന്നിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മകനും മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്‍റെ പേര് ഐ ഗ്രൂപ്പ് ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്നോട്ട് വെച്ചത് എന്നും റിപ്പോർട്ടുകൾ ഉണ്ട് . ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന പട്ടികയില്‍ മൂന്ന് പേര്‍ വനിതകളായിരിക്കും.
വൈസ് പ്രസിഡന്‍റുമാരായി ജോസഫ് വാഴക്കന്‍, സതീശന്‍ പാച്ചേനി എന്നിവരെയും പരിഗണിക്കുന്നു. എന്നാല്‍ പട്ടികയില്‍ ദളിത് പ്രാതിനിധ്യം ഇല്ലെന്ന് ചൂണ്ടികാട്ടി വിപി സജീന്ദ്രന്‍, പികെ ജയലക്ഷ്മി എന്നിവരുടെ പേരുകള്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു ബിന്ദു കൃഷ്ണ, പദ്മജാ വേണുഗോപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും, സുമാ ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് പേരുകാര്‍ ഇവരാണ്. മരിയാപുരം ശ്രീകുമാര്‍, മുന്‍ മന്ത്രി എം ആര്‍ രഘുചന്ദ്രബാല്‍ , റിങ്കുചെറിയാന്‍, പിടി തോമസിനോട് ആഭിമുഖ്യം ഉളള എം എന്‍ ഗോപി, കെസി വേണുഗോപാലിന്‍റെ വിശ്വസ്തന്‍ എംജെ ജോബ്, ടിജെ വിനോദ്,അജയ് തറയില്‍, വിടി ബല്‍റാം, എന്‍ സുബ്രമണ്യന്‍, ആര്യാടന്‍ ഷൗക്കത്ത്,സജീവ് മാറൊളി, പിഎസ് രഘുറാം, പിടി അജയമോഹന്‍.
പുതിയതായി രൂപീകരിക്കുന്ന അച്ചടക്ക സമിതിയുടെ അധ്യക്ഷനായി ഖാദര്‍ മങ്ങാടിനേയും, അംഗങ്ങളായി കെകെ എബ്രഹാമും, വിഎസ് വിജയരാഘവന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. എന്നാല്‍ മുസ്ലീം പ്രാതിനിധ്യം കുറവാണെന്നത് കാട്ടി വര്‍ക്കല കഹാര്‍ കൂടി ലിസ്റ്റില്‍ ഇടംപിടിച്ചേക്കാം. സൂരജ് രവി, ജ്യോതികുമാര്‍ ചാമക്കല എന്നീ പേരുകളും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിട്ടുണ്ട്. വിശദമായ ചര്‍ച്ച വേണമെന്ന് രമേശും , ഉമ്മന്‍ചാണ്ടിയും കടുംപിടുത്തം തുടര്‍ന്നാല്‍ പട്ടിക വീണ്ടും നീണ്ടേക്കും.