കോട്ടയം: കെ സുധാകരൻ കെ പി സി സി പ്രസിഡന്റായി സ്ഥാനമേൽക്കുന്നതോടെ കോണ്‍ ഗ്രസിൽ ഭിന്നതകള്‍ക്ക് വഴിയൊരുക്കുന്നു. എ ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്തും കെ. സുധാകരന് പിന്തുണയേറുകയാണ്. എ.ഐ വിഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് സുധാകരന്റെ ഗ്രൂപ്പില്‍ ചേരാന്‍ താത്പര്യം കാണിക്കുന്നത്.
ഐ ഗ്രൂപ്പിലായിരുന്ന പി.എസ്.രഘുറാമിന്റെ നേതൃത്വത്തില്‍ ഒരു സംഘം സുധാകരനെ നേരിട്ടു കണ്ട് ഗ്രൂപ്പിന് പിന്തുണ അറിയിച്ചു. കോട്ടയത്ത് എ, ഐ വിഭാഗം പിളര്‍ന്നുവെന്നും ഉമ്മന്‍ചാണ്ടിക്കൊപ്പം ഇതുവരെ നിലയുറപ്പിച്ച ഉന്നത നേതാക്കള്‍ വരെ സുധാകരനോടൊപ്പം ചേരുകയാണെന്നും ഇദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ എത്തുമെന്നാണ് അവകാശവാദം. സുധാകര ഗ്രൂപ്പല്ല, എ.ഐ.സി.സി അനുകൂല ഗ്രൂപ്പെന്ന് പ്രചരിപ്പിച്ചാണ് ആളെ കൂട്ടുന്നത്.
നിലവിലുള്ള ഗ്രൂപ്പുകള്‍ക്കതീതമായി ജില്ലാ പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് താത്പര്യം പ്രകടിപ്പിച്ചതോടെ ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവരെ മാത്രം പരിഗണിക്കുന്ന സ്ഥിരം ഏര്‍പ്പാടിന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയില്‍ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം മോഹിക്കുന്നവരും സുധാകര ഗ്രൂപ്പിലേക്കെത്തുന്നുണ്ട്.