ചങ്ങനാശ്ശേരി: മൊബൈല്‍ നമ്ബര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചതോടെ ജീവിതം വഴിമുട്ടി വീട്ടമ്മ സ്വന്തം കഥ പറയുകയാണ്. ഈ കണ്ണീരിന് സമാധാനം ഉണ്ടാക്കാന്‍ പൊലീസിനും കഴിയുന്നില്ല. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിക്കാണ് ഈ ദുരവസ്ഥ. പലരും വിളിക്കുന്നു. മെസേജുകള്‍ അയക്കുന്നു. എല്ലാം അശ്ലീലം.. എന്നിട്ടും പൊലീസിന് പരാതി കൊടുത്തിട്ട് നടപടികള്‍ എടുക്കുന്നില്ല. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാന്‍ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ മക്കളെ ഞാന്‍ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാല്‍ പിന്നെ ഞാനെന്ത് ചെയ്യും.’-ഇതാണ് അവര്‍ക്ക് പറയാനുള്ളത്. മാതൃഭൂമിയോട് ക്യാമറയ്ക്ക് മുന്നിലെത്തി തന്നെ ജെസി സ്വന്തം കഥ പറഞ്ഞു. ഒരു നിവര്‍ത്തിയില്ലാതെയാണ് ഈ അമ്മ വേദന പറയുന്നത്.
ഇവരുടെ മൊബൈല്‍ നമ്ബര്‍ ചില സാമൂഹികവിരുദ്ധരാണ് തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. പൊലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും ചെറിയ നടപടിപോലുമില്ലാതെ വന്നതോടെ ഇനിയെന്ത് എന്നാണ് ഇവരുെട ചോദ്യം. ഫോണിലേക്ക് വിളിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കഴിയും. സ്ത്രീത്വത്തെ അപമാനിക്കുന്നതുകൊണ്ട് തന്നെ ജാമ്യമില്ലാ കേസും എടുക്കാം. പക്ഷേ ഇതൊന്നും പൊലീസിന് താല്‍പ്പര്യമില്ല. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുകയാണ് അവര്‍. പല സ്റ്റേഷനുകളില്‍ മാറിമാറി പരാതി നല്‍കിയെങ്കിലും അവര്‍ നിര്‍ദേശിക്കുന്നത് ഒന്നുമാത്രമാണ്. നമ്ബര്‍ മാറ്റുകയെന്ന്. വസ്ത്രം തുന്നിനല്‍കുന്ന ജോലി വര്‍ഷങ്ങളായി ചെയ്യുന്നതിനാല്‍ നമ്ബര്‍ മാറ്റുന്നത് തന്റെ ജോലിയെ ബാധിക്കില്ലേയെന്ന് ഇവര്‍ ചോദിക്കുന്നു. അതാണ് ഫോണ്‍ നമ്ബര്‍ മാറ്റാന്‍ കഴിയാത്തതിന് കാരണവും.
ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്. ഇത്തിത്താനം കുരിട്ടിമലയിലാണ് തയ്യല്‍സ്ഥാപനം നടത്തുന്നത്. ഒന്‍പതുമാസമായി ഫോണ്‍ ശല്യം തുടങ്ങിയിട്ട്. സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തില്‍കൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞ് വീഡിയോ ഇട്ടു. തന്നെ വിളിക്കുന്ന ഫോണ്‍ നമ്ബരുകളും അവര്‍ പുറത്തു വിട്ടിട്ടുണ്ട്. ഭര്‍ത്താവുപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോള്‍. ഒരുദിവസം 50 കോളുകള്‍വരെയാണ് ഫോണില്‍ വരുന്നത്. ഒരു നമ്ബരില്‍ നിന്നു തന്നെ 30-ഉം അതിലധികവും കോളുകള്‍. മക്കളാണ് ഫോണെടുക്കുന്നതെങ്കില്‍ അവരോടും ഇതേ രീതിയിലാണ് സംസാരം.പൊലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെയാണ് സാമൂഹികമാധ്യമത്തില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജെസി പറയുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കി. കാര്യങ്ങള്‍ പഠിച്ചുവരുകയാണെന്ന് അവര്‍ പറഞ്ഞു.