കാട്ടുപന്നി കുത്താൻ ഓടിച്ചു, അബദ്ധത്തില്‍ കിണറ്റില്‍ വീണു, ഒടുവില്‍ 20 മണിക്കൂറിനു ശേഷം കിണറ്റില്‍ നിന്നും പുറത്തെത്തിയ ആശ്വാസത്തിലാണ് എലിസബത്ത് ബാബു. തിങ്കളാഴ്ച വൈകിട്ട് നാലിനാണ് അടൂർ വയല ഉടയാൻ വിള പ്ലാവിളയില്‍ വീട്ടില്‍ എലിസബത്ത് ബാബു (55) അമ്ബതടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റില്‍ വീണത്.
വീടിനു സമീപത്തെ പുരയിടത്തില്‍ നില്‍ക്കുകയായിരുന്ന എലിസബത്തിനെ കാട്ടുപന്നി കുത്താൻ ഓടിച്ചു. രക്ഷപ്പെടുന്നതിന് കെട്ടുള്ള കിണറിൻ്റെ കരയില്‍ കയറി നിന്നു. പലകവെച്ച് മൂടിയ കിണറായിരുന്നു. പക്ഷെ, അബദ്ധവശാല്‍ പലകയില്‍ ചവുട്ടിയപ്പോള്‍ പലക ഒടിഞ്ഞു. തുടർന്നാണ് എലിസബത്ത് കിണറ്റിലേക്ക് വീണത്.
ഒരു വിധത്തില്‍ തൊടിയില്‍ പിടിച്ചു കിടന്ന് ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. സമീപത്തെ വീട്ടുകാർ രാത്രിയില്‍ എന്തോ ഒരു ശബ്ദം കേട്ടെങ്കിലും എവിടെയോ കുട്ടികള്‍ കരഞ്ഞതാകാമെന്ന് ധരിച്ചു അവരും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല. ഒരു തവണ എലിസബത്തിൻ്റെ ഭർത്താവ് ഭാര്യയെ കാണാത്തതിനാല്‍ കിണറിനു സമീപം വന്നെങ്കിലും കിണറ്റില്‍ കിടന്ന എലിസബത്തിനെ കണ്ടില്ല.തുടർന്ന് ചൊവ്വാഴ്ച ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജെ. ശൈലേന്ദ്രനാഥിൻ്റെ സഹായത്തോടെ എലിസബത്തിൻ്റെ ഭർത്താവ് ബാബുവും ബന്ധുക്കളും ചേർന്ന് അടൂർ പോലീസില്‍ പരാതി നല്‍കി. ഉടൻതന്നെ പോലീസ് കേസുമെടുത്തു.
പോലീസുകാർ പറഞ്ഞതനുസരിച്ച് വീട്ടുപരിസരത്ത് ശൈലേന്ദ്രനാഥും പഞ്ചായത്തംഗം സൂസൻ ശശികുമാറും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തി. ഈ സമയം കിണറ്റില്‍നിന്ന് ഒരു ശബ്ദം ശൈലേന്ദ്രനാഥിൻ്റെ ശ്രദ്ധയില്‍ പെട്ടു. തുടർന്ന് വിളിച്ചപ്പോള്‍ എലിസബത്ത് വിളി കേട്ടു. ഉടൻ തന്നെ അടൂർ അഗ്നി സേനയെ വിവരം അറിയിക്കുകയും ഇവർ എത്തി എലിസബത്തിനെ പുറത്തെടുക്കുകയുമായിരുന്നു. നിസ്സാര പരിക്കേറ്റ എലിസബത്ത് ബാബുവിനെ അടൂർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.