ഇരുപത്തേഴുകാരിയായ യുവതി ഒരുമണിക്കൂറിനുള്ളില്‍ ജന്മം നല്‍കിയത് ആറ് കുട്ടികള്‍ക്ക്. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലാണ് സംഭവം. സീനത്ത് വഹീദ് എന്ന യുവതിയാണ് ഒരു മണിക്കൂറിനുള്ളില്‍ നാല് ആണ്‍കുട്ടികളെയും രണ്ട് പെണ്‍കുട്ടികളെയും പ്രസവിച്ചത്. ഒരു കിലോയിലും താഴെയാണ് കുട്ടികളുടെ ഭാരം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
റാവല്‍പിണ്ടി സ്വദേശിയായ വഹീദ് എന്നയാളുടെ ഭാര്യയാണ് സീനത്ത്. സീനത്തിൻറെ ആദ്യ പ്രസവം സാധാരണമായിരുന്നു. രണ്ടാമത്തെ പ്രസവത്തിലാണ് അവർ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പ്രസവവേദനയെ തുടർന്നാണ് സീനത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അവർ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
ആദ്യത്തെ രണ്ട് കുട്ടികള്‍ ആണ്‍കുട്ടികളായിരുന്നു. പിന്നീട് പുറത്ത് വന്നത് ഒരു പെണ്‍കുഞ്ഞ്. പിന്നാലെ മറ്റ് കുട്ടികളും പുറത്ത് വന്നു. പ്രസവത്തെ തുടർന്ന സീനത്ത് ചില സങ്കീർണതകളിലൂടെ കടന്ന് പോയെങ്കിലും ഇപ്പോള്‍ അവരുടെ ആരോഗ്യം മെച്ചെപ്പെട്ടെന്ന് എമറേറ്റ്സ് 247 എന്ന ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്തു.
നിലവില്‍ കുട്ടികള്‍ ഇൻക്യുബേറ്ററിലാണെന്നും ആറ് പേരുടെയും ആരോഗ്യത്തിന് കുഴപ്പങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. ഇത്തരം ഗർഭങ്ങള്‍ അസാധാരണവും അത്യപൂർവ്വവുമാണെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. ഓരോ 4.5 ദശലക്ഷം ഗർഭധാരണങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇത്തരമൊരു അസാധാരണത്വം കാണാനാവുകയെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നു. അടുത്തകാലത്തായി അണ്ഡോത്പാദനം ഉത്തേജിപ്പിക്കുന്ന മരുന്നുകളും ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF)പോലുള്ള പ്രത്യുത്പാദന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത് വഴി ഒന്നിലധികം ഗർഭധാരണങ്ങള്‍ സാധാരണമാണെന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.