ബളാല്‍ പഞ്ചായത്തിലെ പാത്തിക്കരയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തില്‍ കലാശിച്ചത് അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കവും, കയ്യാങ്കളിയും. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ രവി (40) യെ കൊലപ്പെടുത്തിയ പാത്തിക്കരയിലെ രാമകൃഷ്ണന്റെ (50) അറസ്റ്റ് വ്യാഴാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയതായി കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
അവിവാഹിതനായ രവി രാമകൃഷ്ണന്റെ വീട്ടില്‍ പതിവായി പോകാറുണ്ട്. സംഭവ ദിവസം രാവിലെയും പോയിരുന്നു. ഈ സമയം രാമകൃഷ്ണന്‍ കൂലിപ്പണിക്കായി പുറത്തുപോയിരുന്നു. അവിചാരിതമായി രാമകൃഷ്ണന്‍ തിരച്ചെത്തിയപ്പോള്‍ രവിയെ വീട്ടിനകത്ത് കാണരുതാത്ത സാഹചര്യത്തില്‍ കണ്ടു. തുടർന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തെ തുടര്‍ന്ന് രവി മരണപ്പെടുകയുമായിരുന്നു. സംഭവം നടന്നയുടന്‍ പ്രതി രാമകൃഷ്ണനെ വെള്ളരിക്കുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൃത്യത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ബുധനാഴ്ച രാവിലെ ആറ് മണിക്ക് മുമ്ബ് കവുങ്ങിന് മരുന്നടിക്കുന്ന ജോലിക്ക് പോയ രാമകൃഷ്ണന്‍ അന്ന് ജോലി ഇല്ലാത്തതിനാല്‍ തിരിച്ച് 6.30 മണിയോടെ വീട്ടില്‍ മടങ്ങിയെത്തിയതായിരുന്നു. ഇവരുടെ 20 വയസുള്ള മകനും അതിരാവിലെ ജോലിക്ക് പോയിരുന്നു. മടങ്ങി വീട്ടിലെത്തിയ രാമകൃഷ്ണന്‍ തന്റെ ഭാര്യയെയും കൊല്ലപ്പെട്ട രവിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ കിടപ്പറയില്‍ കണ്ടതായും പ്രകോപിതനായ രാമകൃഷ്ണന്‍ രവിയെ വലിച്ച് പുറത്തിട്ട് വീട്ടിലുണ്ടായിരുന്ന വിറക് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. രവിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച രാമകൃഷ്ണന്റെ ഭാര്യക്കും അക്രമത്തില്‍ പരിക്കേറ്റു.
തലയോട്ടി പൊട്ടി രക്തം വാര്‍ന്ന് കിടന്ന നിലയിലായിരുന്ന രവിയെ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് മെമ്ബറുടെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒറ്റ അടിയില്‍ തന്നെയായിരുന്നു തലയോട്ടി പൊട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്കരിക്കും. പ്രതിയുടെ ഭാര്യയുടെ പരിക്ക് ഗുരുതമല്ലെന്നും ഇവര്‍ ആശുപത്രി വിട്ട് വീട്ടില്‍ വന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.