കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി.എ. വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്നും ആത്മഹത്യക്ക് കാരണം സുഹൃത്ത് ക്രോണിന്റെ നിരന്തരമായ ഭീഷണിമൂലമുള്ള മാനസിക സമ്മര്‍ദ്ദമാണെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു. അനൂപ് ജേക്കബ് എംഎ‍ല്‍എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ പറഞ്ഞത്. എന്നാല്‍ മിഷേലിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്നുതന്നെ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കളും കര്‍മസമിതിയും. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കാലതാമസമെടുക്കുന്നത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് അറിയാവുന്നതിനാലാണെന്നും പിറവത്തെ പ്രമുഖ ചലച്ചിത്രതാരത്തിന്റെ മകനെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും കുടുംബം ആരോപിക്കുന്നു. മിഷേലിന്റെ മരണത്തിന് പിന്നാലെ താരവും കുടുംബവും അമേരിക്കയിലേക്ക് പോയതും ഏറെ ദുരൂഹതയുളവാക്കുന്നതായും ഇവർ ആരോപിക്കുന്നു.

2017 ല്‍ നടന്ന മരണം ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമാണെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. ഇതു വരെയുള്ള അന്വേഷണത്തില്‍ മിഷേലിന്റെ സുഹൃത്ത് ക്രോണിന്റെ നിരന്തരമായ വഴക്കും, ഭീഷണിയും മൂലമുള്ള മാനസിക പീഡനത്താല്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് തെളിഞ്ഞിരിക്കുന്നത്. അന്വേഷമം പൂര്‍ത്തിയായെങ്കിലും ഹൈക്കോടതിമുന്‍പാകെ കേസ് നിലവിലുള്ളതിനാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. മിഷേലിന്റെ മരണത്തില്‍ പിതാവ് സി.ബി. ൈഅന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. മിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതെ സമയം പൊലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്നാണ് മിഷേലിന്റെ പിതാവ് ഷാജി പറയുന്നത്. പിറവത്തെ സിനിമാ താരത്തിന്റെ മകനുള്‍പ്പെടെ ഈ കേസില്‍ ഉല്‍പ്പെട്ടിട്ടുണ്ടെന്ന സംശയം കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് അവരെ ചോദ്യം ചെയ്യുകയോ ഫോണ്‍ അടക്കമുള്ളവ പരിശോധിക്കുകയോ ചെയ്തിട്ടില്ല എന്നും ഷാജി പറയുന്നു. കൂടോതെ നിലവില്‍ മിഷേലിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതടക്കുമുള്ള കുറ്റം ചെയ്തതിന് അറസ്റ്റ് ചെയ്ത ക്രോണിന്‍ മറ്റു ചിലര്‍ക്കു വേണ്ടി മിഷേലിനെ കെണിയിലാക്കി എത്തിച്ചു കൊടുത്തതാണെന്നും അത് സിനിമാ താരത്തിന്റെ മകന് വേണ്ടിയായിരുന്നു എന്നുമാണ് ഷാജി ആരോപിക്കുന്നത്. ഇത് സംബന്ധിച്ച്‌ ക്രോണിന്റെ ഫോണ്‍ വിശദമായി പരിശോധിക്കാതെ പൊലീസ് ഒഴിഞ്ഞുമാറി എന്നും ഷാജി പറയുന്നു. ഇത്തരത്തില്‍ പലവിധ കാരണങ്ങള്‍ മൂലമാണ് ആത്മഹത്യയല്ല കൊലപാതകമെന്ന് ഉറപ്പിച്ചു പറയുന്നതെന്നും ഷാജി വ്യക്തമാക്കി.

2017 മാര്‍ച്ച്‌ അഞ്ചിനാണ് ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ കാണാതെയാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിറ്റേന്ന് കൊച്ചി കായലില്‍നിന്നു മൃതദേഹം കണ്ടെത്തി. കലൂര്‍ പള്ളിയില്‍നിന്നു മിഷേല്‍ പുറത്തിറങ്ങുമ്ബോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ യുവാക്കളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. മിഷേലിന്റെ ഫൈബര്‍ സ്ട്രാപ്പുള്ള വാച്ച്‌, മൊബൈല്‍ ഫോണ്‍, മോതിരം, ബാഗ്, ഷാള്‍, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല. മിഷേലിന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഷാജി വര്‍ഗീസ് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ഒന്നര വര്‍ഷം തികയുകയാണ് ഫെബ്രുവരി 12ന്. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടന്നിട്ടില്ലെന്ന് അന്ന് കുടുംബം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി അന്ന് ഒരുമാസത്തിനകം കേസിന്റെ റിപ്പോര്‍ട്ട് നല്‍കും എന്ന് വാക്കു പറഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറായട്ടില്ല. തുടക്കം മുതല്‍ തന്നെ മിഷേലിന്റെ മരണം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായിരുന്നെന്നാണ് പിതാവ് ഷാജിയുടെ ആരോപണം. മകളുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തിയ ബന്ധുക്കളെ മൂന്നു ദിവസം സംസാരിക്കാന്‍ പോലും പൊലീസ് അനുവദിച്ചില്ലെന്നാണ് ഷാജി പറയുന്നത്. ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങി പരാതി സ്വീകരിക്കുമ്ബോള്‍ അന്നത്തെ സിഐ അനന്തലാല്‍ പറഞ്ഞത് മിഷേലിന്റെ മരണം നിങ്ങള്‍ എവിടെ പോയാലും തെളിയിക്കാന്‍ പോകുന്നില്ല. എന്നാണ്. മുന്‍വിധിയോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും റിപ്പോര്‍ട്ടുകള്‍ തയാറാക്കിയതെന്നും ഷാജി ആരോപിക്കുന്നു.

എറണാകുളം വാര്‍ഫിനടുത്തുനിന്ന് മൃതദേഹം ലഭിക്കുമ്ബോള്‍ വെള്ളത്തില്‍ കിടന്ന് രണ്ടു മണിക്കൂര്‍ പോലും ആയതിന്റെ ലക്ഷണങ്ങളില്ലായിരുന്നെന്നാണ് അത് കണ്ട ഐലന്‍ഡ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതെന്ന് ഷാജി പറയുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് 22 മണിക്കൂര്‍ പഴക്കം ആയെന്നാണ്. അതിന്റെ യാതൊരു ലക്ഷണങ്ങളും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, ജീവിച്ചിരിക്കുമ്ബോള്‍ അമര്‍ത്തിപ്പിടിച്ചതിന്റെ ചോരപ്പാടുകള്‍ രണ്ടു കൈകളിലും ഉണ്ടായിരുന്നു. ഇതെല്ലാം അന്ന് പകര്‍ത്തിയ വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. – ഷാജി വിശദീകരിച്ചു.

മൃതദേഹം ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനാണ് തീരുമാനിച്ചത്. ഇതിനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെട്ടെന്നാണ് പൊലീസ് കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. ഇവിടെ പരിശോധന നടത്തേണ്ടെന്നും കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തിയാല്‍ മതിയെന്നും ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചെന്നാണ് അന്ന് ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പൊലീസ് പറഞ്ഞതെന്ന് ഷാജി പറയുന്നു. ഇതിനു പിന്നില്‍ പൊലീസിന്റെ ഒത്തുകളിയുണ്ടെന്ന് സംശയമുണ്ട്. മൃതദേഹം പരിശോധിച്ച വനിതാ ഫോറന്‍സിക് ഡോക്ടറുടെ കാര്യത്തിലും സംശയമുണ്ടെന്ന നിലപാടിലാണ് ഷാജി വര്‍ഗീസ്.

അതേസമയം, ദുരൂഹ മരണങ്ങളും കൊലപാതകമെന്നു സംശയങ്ങളുയരുന്ന മരണങ്ങളും എറണാകുളം ജില്ലാശുപത്രിയില്‍ പരിശോധിക്കാറില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ വ്യക്തമായ പരിശോധനകള്‍ക്കു എപ്പോഴും മെഡിക്കല്‍ കോളജിലേയ്ക്ക് മൃതദേഹങ്ങള്‍ അയയ്ക്കുന്നതാണ് പതിവ്. പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളും കൂടുതല്‍ യോഗ്യതകളുള്ള ഫൊറന്‍സിക് സര്‍ജന്മാരുമുള്ള കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മൃതദേഹം പരിശോധനയ്ക്ക് അയച്ചതെന്ന് പൊലീസ് പറയുന്നു. എന്തുതന്നെയായാലും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അടുത്ത നടപടികളുമായി മുന്നോട്ട് പോകും എന്നാണ് കുടുംബാംഗങ്ങളും കര്‍മസമിതി പ്രവര്‍ത്തകരും പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക