തിരുവനന്തപുരം: അനാഥ – അഗതി – വൃദ്ധ മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കുള്ള സാമൂഹ്യ പെന്‍ഷന്‍ നിര്‍ത്തലാക്കി. അഗതി മന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്ന് പറഞ്ഞാണ് പെന്‍ഷന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഏഴ് വര്‍ഷത്തിനിടയ്ക്ക് നൂറു രൂപ മാത്രമാണ് ഈ മേഖലയ്ക്ക് ഗ്രാന്‍ഡ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അഗതി മന്ദിരങ്ങളില്‍ ഉള്ള വ്യക്തികള്‍ക്ക് ലഭിക്കുന്ന തുക ആവശ്യങ്ങള്‍ക്ക് പോലും തികയുന്നില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പെന്‍ഷന്‍ മാത്രമാണ് വയോധികരുടെ ഒരേയൊരു ആശ്രയം. കഴിഞ്ഞ വര്‍ഷത്തെ ഗ്രാന്‍ഡ് ആണ് ഈ വര്‍ഷം ലഭിക്കുന്നത്. അതുകൊണ്ട് മാത്രം ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്.
അതേസമയം, സര്‍ക്കാര്‍ നടപടിയെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും തീരുമാനം. മത പുരോഹിതരും മറ്റു അനാഥ അഗതി മന്ദിരങ്ങളുടെ നടത്തിപ്പുകാരും എതിര്‍പ്പ് അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. ശമ്പള വർദ്ധനവ് നടപ്പാക്കിയ സർക്കാർ ജീവനക്കാർക്ക് ഉത്സവബത്ത നൽകാൻ വേണ്ടി 300ലധികം കോടി രൂപയാണ് സംസ്ഥാന സർക്കാർ ഈ ഓണക്കാലത്ത് മാറ്റിവെച്ചിരിക്കുന്നത്സാധാരണക്കാരെ സാമ്പത്തിക പ്രതിസന്ധി അതിഭീകരമായി ബാധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ അനാഥാലയങ്ങളുടെ ഗ്രാൻഡിന് പേര് പറഞ്ഞ് ഇവിടങ്ങളിലെ അന്തേവാസികൾക്ക് സാമൂഹ്യ പെൻഷൻ നിർത്തലാക്കുന്നത് കടുത്ത അനീതിയാണെന്ന് പൊതുസമൂഹത്തിൽ നിന്നും തന്നെ വിലയിരുത്തൽ ഉയർന്നുവരുന്നുണ്ട്..