ബലാത്സംഗത്തിൻറെ നിയമപരമായ നിർവചനത്തിന് വ്യക്തത വരുത്തി കേരള ഹൈക്കോടതി. ബലാത്സംഗക്കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്നും വ്യക്തത വരുത്തിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നുമുള്ള പ്രതിയുടെ വാദമാണ് കോടതി തള്ളിയത്.
വിശദമായ വാദത്തിനിടെ പെണ്‍കുട്ടിയുടെ തുടകള്‍ ചേര്‍ത്തുപിടിച്ചുള്ള ലൈംഗികാതിക്രമം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം തന്നെ ശിക്ഷ നല്‍കേണ്ടതാണെന്നും കോടതി വിശദമാക്കി.ഇന്ത്യന്‍ ശിക്ഷാ നിയമം 375 ചുമത്തുന്നതിനെതിരേയായിരുന്നു അപ്പീല്‍. സ്ത്രീയുടെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനുള്ളിലേക്ക് പ്രതിയുടെ സ്വകാര്യ അവയവം പ്രവേശിപ്പിക്കുന്നതിനെ മാത്രം ബലാത്സംഗമായി കണക്കാക്കിക്കൊണ്ടിരുന്ന രീതിക്ക് മാറ്റം വരുത്തുന്നതാണ് കേരള ഹൈക്കോടതിയുടെ ഈ വിധി.