ബിസിനസ് ട്രിപ്പിനിടെ വിദേശത്തുവച്ച് കുടുംബസുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവ സംരംഭക. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. നാദാപുരം സ്വദേശിയും വിദേശ വ്യവസായിയുമായ സുഹൃത്ത് താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. കേരളത്തിലെത്തിയ യുവതി നാദാപുരം പൊലീസില്‍ പരാതി നല്‍കി.
നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുള്ളയ്‌ക്കെതിരെയാണ് യുവതിയുടെ പരാതി. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. സംഭവത്തില്‍ നാദാപുരം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ കുടുംബസുഹൃത്തും വ്യവസായിയുമാണ് നാദാപുരം സ്വദേശിയായ അഹമ്മദ് അബ്ദുള്ള. ദുബായില്‍ സ്ഥിര താമസമാക്കിയ യുവതിയെ പുതിയ സംരംഭത്തിന്റെ ചർച്ചക്കെന്ന പേരില്‍ താമസ സ്ഥലത്തേക്ക് ഇയാള്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനു ശേഷം പീഡനത്തിന് ഇടയാക്കി.
ഫെബ്രുവരി നാലിനായിരുന്നു സംഭവം. വീട്ടിലെത്തിയ തന്നെ മണിക്കൂറുകളോളം കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് അതിജീവിത നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്നത് വിദേശത്താണെങ്കിലും പ്രതിയുടെ സ്വാധീനം ഭയന്നാണ് കേരളത്തില്‍ പരാതി നല്‍കുന്നതെന്ന് യുവതി. ആദ്യഘട്ടത്തില്‍ പൊലീസ് കേസ്സെടുക്കാൻ തയ്യാറായില്ലെന്നും 25ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അതിജീവിത ആരോപിക്കുന്നു.
നാദാപുരം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെ റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയെന്ന് യുവതി പറഞ്ഞു. നിലവില്‍ പ്രതി വിദേശത്തായതിനാല്‍ ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് നാദാപുരം പൊലീസ് അറിയിച്ചു.