![](https://keralaspeaks.news/wp-content/uploads/2024/06/n61980523617195941101929ea8363abb43fed30f36813eee3d533635a26ef749b1f965771b1b0e5c520b8b-780x470.jpg)
കേരളത്തിലെ സർക്കാർ ആശുപത്രികള്‍ക്ക് കേന്ദ്രം നിർദേശിച്ച പേര് നല്‍കി സംസ്ഥാന സർക്കാർ. സർക്കാർ ആശുപത്രികളുടെ പേരിനൊപ്പം ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്ന് കൂടി ചേർക്കാനാണ് തീരുമാനം. സബ് സെന്ററുകള്‍ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെല്‍ത്ത് സെന്റർ, പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി.), അർബൻ ഫാമിലി ഹെല്‍ത്ത് സെന്റർ (യു.പി.എച്ച്.സി.), അർബൻ പബ്ലിക് ഹെല്‍ത്ത് സെന്റേഴ്സ് എന്നിവയുടെ ബോർഡുകളിലാണ് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നുകൂടെ ചേർക്കുന്നത്. മലയാളത്തിലും ഇംഗ്ലിഷിലും ബോർഡില്‍ ഈ പേര് എഴുതണം.
എന്നാല്‍ കേന്ദ്രം നിർദേശിച്ച ബ്രാൻഡിങ് നടപ്പിലാക്കാൻ കേരളം മടിച്ചതോടെ കേന്ദ്രം ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഉള്‍പ്പെടെ ഫണ്ടുകള്‍ തടഞ്ഞുവെച്ചു. ഇതിന് പുറമെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഫണ്ടുകളും അനുവദിക്കുന്നത് നീട്ടിവെച്ചു. ഇതൊടെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രതിസന്ധിയിലായി. കേന്ദ്രനിർദേശം നടപ്പിലാകാതെ കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്നായതോടെയാണ് സംസ്ഥാനം നിലപാട് മാറ്റിയത്. ഇതേതുടർന്നാണ് ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴില്‍ വരുന്ന ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് ആൻഡ് വെല്‍നെസ് സെന്ററുകളുടെ പേരിനൊപ്പം ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നുകൂടി ചേർക്കാൻ സർക്കാർ ഉത്തരവിറക്കിയത്.
ആയുഷ്മാൻ ആരോഗ്യമന്ദിർ’ എന്ന പേരിനൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നാണ് നിർദ്ദേശം. ആശുപത്രിയിലെ ബോർഡില്‍ പേരിനൊപ്പം കേരള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ പതിച്ചിരിക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ എത്രയും വേഗം നടപ്പിലാക്കാനാണ് നിർദേശം.