![](https://keralaspeaks.news/wp-content/uploads/2024/06/n6196705071719548875790da2002117d7b83a41929559b582cd8552096c6a795eeb33947e8219cd211c94d-1-780x470.jpg)
പ്രമുഖ രാജ്യാന്തര ബ്രാൻഡഡ് വാച്ചുകളുടെയും സണ്‍ഗ്ലാസുകളുടെയും വ്യാജ പകർപ്പുകള്‍ കൊച്ചിയില്‍ നിന്നും കണ്ടെത്തി. ഇവ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ കസ്റ്റംസ് പ്രിവന്റിവ് കൊച്ചി യൂണിറ്റിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയില്‍ ആണ് കണ്ടെത്തിയത്. കൊച്ചി ബ്രോഡ്‍വേയിലും മലപ്പുറം ജില്ലയിലെ തിരൂരിലുമായിട്ടായിരുന്നു പരിശോധന.
തരൂരിലെ 6 വാച്ച് വില്‍പ്പനക്കടകളില്‍നിന്ന് 8500ലേറെയും ബ്രോഡ്‍വേയിലെ രണ്ടു കടകളില്‍നിന്ന് അറുന്നൂറിലേറെയും വാച്ചുകള്‍ അധികൃതർ പിടികൂടി. ചൈനയില്‍ നിർമിച്ച് ഇറക്കുമതി ചെയ്തവയാണ് ഇവയെല്ലാം. പകർപ്പവകാശ ലംഘനത്തിന് തിരൂരില്‍ 6 എഫ്‌ഐആറുകളും കൊച്ചി സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ 2 എഫ്‌ഐആറുകളും റജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിനു രൂപ വിലവരുന്ന ടിസോട്ട്, റാഡോ, ലോൻജെൻസ്, കാസിയോ ജി ഷോക്ക് തുടങ്ങിയ വാച്ചുകളുടെയും റെയ്ബാൻ സണ്‍ഗ്ലാസുകളുടെയും തനിപ്പകർപ്പുകളുടെ ശേഖരമാണ് പിടിച്ചെടുത്തത്.
വിപണിയില്‍ ലക്ഷക്കണക്കിനു രൂപ വില വരുന്നവയാണു ലോൻജെൻ, റാഡോ തുടങ്ങിയ ബ്രാൻഡുകളിലെ പല മോഡലുകളും. കേരളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ വാച്ച് ശേഖരം പിടിച്ചെടുക്കുന്നതെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് വരെ നീണ്ടു.
ഇത്തരം വാച്ചുകളുടെ വിപുലശേഖരം സൂക്ഷിച്ചിട്ടുള്ള ചില സ്ഥാപനങ്ങളെക്കുറിച്ചുകൂടി വിവരം ലഭിച്ചിട്ടുണ്ടെന്നും അവ നിരീക്ഷണത്തിലാണെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ കെ.പത്മാവതി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാംസുന്ദർ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനകള്‍.