![](https://keralaspeaks.news/wp-content/uploads/2024/06/n6170974361718275548855f63897d9c22d654d75bae5d1484308de2eaddb9536131b4acc0eaa1cc9bf48b52-780x470.jpg)
ലോകസഭാ തിരഞ്ഞെടുപ്പിൻെറ വോട്ടെണ്ണല്‍ ദിവസത്തെ കേരളത്തിലെ വാർത്താ ചാനല്‍ മത്സരത്തില്‍ ഒന്നാമത് ഏഷ്യാനെറ്റ് ന്യൂസ് തന്നെ. ബാർക്ക് റേറ്റിങ്ങില്‍ 99.25 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് വോട്ടണ്ണല്‍ ദിവസത്തെ ചാനല്‍ മത്സരത്തിലും അജയ്യത നിലനിർത്തിയത്.
എന്നാല്‍ ചാനലിലേക്ക് പ്രായഭേദമന്യേ ഏറ്റവും കൂടുതല്‍ പ്രേക്ഷകർ എത്തുന്ന ദിവസമായിട്ടും ബാർക്ക് റേറ്റിങ്ങ് നൂറ് പോയിൻറ് കടത്താൻ ഏഷ്യാനെറ്റ് ന്യൂസിന് കഴിഞ്ഞില്ല. വെറും 5 പോയിന്റ് വ്യത്യാസത്തില്‍ ട്വന്റി ഫോർ ചാനല്‍ രണ്ടാം സ്ഥാനത്തെത്തിയതും അഞ്ചാം സ്ഥാനത്ത് തന്നെയാണെങ്കിലും മുൻ അഴ്ചയിലെ റേറ്റിങ്ങില്‍ നിന്ന് 10 പോയിന്റ് ഉയർത്തിയ റിപോർട്ടർ ചാനലിൻെറ മുന്നേറ്റവുമാണ് ഏഷ്യാനെറ്റ് ന്യൂസിൻെറ നൂറ് പോയിന്റ് ലക്ഷ്യം തകർത്തെറിഞ്ഞത്.
വോട്ടെണ്ണല്‍ നടന്ന ആഴ്ചയിലെ റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ ട്വന്റി ഫോറിന് 94.34 പോയിൻറാണുളളത്. കേരളത്തില ചാനല്‍രംഗത്തെ മീഡിയാ ഹൗസുകളായ മനോരമ ന്യൂസും മാതൃഭൂമി ന്യൂസും യഥാക്രമം മൂന്നും നാലും സ്ഥാനത്താണെങ്കിലും വോട്ടെണ്ണല്‍ ദിനത്തിലെ റേറ്റിങ്ങില്‍ വലിയൊരു കുതിച്ചുചാട്ടം നടത്താൻ ഇരുചാനലുകള്‍ക്കും കഴിഞ്ഞില്ല.
മനോരമ ന്യൂസിന് 61.73 പോയിൻറും മാതൃഭൂമി ന്യൂസിന് 52.16 പോയിന്റുമാണ് ലഭിച്ചത്. നേരത്തെ റേറ്റിങ്ങില്‍ റിപോർട്ടർ ചാനലിന് പിന്നില്‍ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ബി.ജെ.പി ചാനല്‍ ജനം ടി.വി ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പായിട്ട് കൂടി റേറ്റിങ്ങില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. സി.പി.എം ചാനലായ കൈരളിയാണ് വോട്ടെണ്ണല്‍ ആഴ്ചയില്‍ ആറാം സ്ഥാനത്ത്.
കൈരളി ന്യൂസ് 26.1 പോയിന്റ് നേടിയപ്പോള്‍ ജനം ടി.വിക്ക് 22.67 പോയിൻറ് മാത്രമേ ബാർക്ക് റേറ്റിങ്ങില്‍ ലഭിച്ചുളളു. എല്ലാ സാങ്കേതിക മേന്മയുമുണ്ടായിട്ടും ദേശിയ ബ്രാൻഡായ അംബാനിയുടെ ‘ന്യൂസ് 18’ ന് വോട്ടെണ്ണല്‍ ആഴ്ചയിലും നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെക്കാനായത്. കടുത്ത മത്സരം നടന്ന ആഴ്ചയില്‍ ന്യൂസ് 18ന് എട്ടാം സ്ഥാനവും 14.07 പോയിന്റുമേ നേടാനായുളളു.
7.18 പോയിന്റുമായി മീഡിയാ വണ്‍ ആണ് റേറ്റിങ്ങില്‍ ഏറ്റവും പിന്നില്‍. രണ്ട് മാസം മുൻപ് റേറ്റിങ്ങില്‍ വൻ കുതിപ്പ് നടത്തിയ മീഡിയാ വണ്‍ തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് തന്നെ നിലംപറ്റിയിരുന്നു. മീഡിയാ വണ്ണിൻെറ റേറ്റിങ്ങില്‍ പെട്ടെന്നുണ്ടായ വളർച്ച ചാനല്‍ രംഗത്ത് അത്ഭുതവും ഒപ്പവും സംശയങ്ങളും ഉളവാക്കിയിരുന്നു.