കഴിഞ്ഞ കുറച്ച് നാളുകളായി കശ്മീരില്‍ സഞ്ചാരികളുടെ കുത്തൊഴുക്കാണ്. വേനല്‍ക്കാലം കൂടി ആയതോടെ കശ്മീരിലെ കുളിരനുഭവിക്കാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുത്തനെ വര്‍ധിച്ചു. കശ്മീര്‍ വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാല് മാസത്തിനിടയില്‍ മാത്രം പത്ത് ലക്ഷം സഞ്ചാരികളാണ് കശ്മീരിലെത്തിയത്. വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മാത്രം 61 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് രാജാ യക്കൂബ് വ്യക്തമാക്കി.
കശ്മീരിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനായുള്ള വലിയ പദ്ധതികള്‍ ഒരുങ്ങുകയാണെന്നും കശ്മീര്‍ ടൂറിസം ഡയറക്ടര്‍ രാജാ യക്കൂബ് വ്യക്തമാക്കി.കശ്മീര്‍ ടൂറിസം മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ എത്തിക്കും. ഇതിനായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള നിക്ഷേപകരുടെ സംഗമങ്ങള്‍ നടത്തും. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാനായി വിദേശ രാജ്യങ്ങളുടെ ഇന്ത്യന്‍ അംബാസിഡര്‍മാരെ പങ്കെടുപ്പിക്കുന്ന പരിപാടികളും നടത്തും.
വലിയ മുതല്‍മുടക്കുകളുള്ള ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കും. ഗുല്‍മാര്‍ഗ് ഗൊണ്ടോല മാതൃകയില്‍ കൂടുതല്‍ കേബിള്‍ കാര്‍ പദ്ധതികള്‍ ആരംഭിക്കുമെന്നും ഇതിനായുള്ള ഭൂമിയേറ്റടുക്കലുകള്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും രാജാ യക്കൂബ് കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ ഗുല്‍മാര്‍ഗ് ഗൊണ്ടോള കേബിള്‍ കാര്‍ ലോകപ്രശസ്തമാണ്. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്തിലെ രണ്ടാമത്തെയും നീളവും ഉയരവും കൂടിയ കേബിള്‍ കാര്‍ പ്രോജക്റ്റാണ് ഗുല്‍മാഗ് ഗൊണ്ടോള. ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടെയെത്തുന്നത്.
സഞ്ചാരികളുടെ ഒഴുക്ക് കാശ്മീരികൾക്ക് അനന്തമായ വരുമാന സാധ്യതകൾ ആണ് തുറന്നിടുന്നത്. നിരവധി ആളുകൾക്കാണ് പുതിയൊരു ഉപജീവനമാർഗ്ഗം ഇതുമൂലം തുറന്നു കിട്ടിയിരിക്കുന്നത്. പുരോഗതിയും വികസന കുതിപ്പും ഇതു മൂലം ഉണ്ടാകും എന്ന പ്രതീക്ഷയും ജനതയ്ക്ക് ഉണ്ട് അതുകൊണ്ടുതന്നെ കശ്മീർ താഴ്വരകൾ ഇപ്പോൾ ശാന്തമാണ്.