മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ പേരില്‍ വൻ പണപ്പിരിവ് നടത്തിയത് വലിയ വിവാദമാകുന്നു. അമേരിക്കയില്‍ നടക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാനാണ് സംഘാടകര്‍ പണപ്പിരിവ് നടത്തിയത്.
താരനിശകളെ വരെ കടത്തിവെട്ടുന്ന രീതിയിലാണ് പരിപാടിയുടെ പേരില്‍ പണപ്പിരിവ് നടത്തുന്നത്. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് പാസുകള്‍ നല്‍കുന്നത്. ഗോള്‍ഡിന് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ), സില്‍വറിന് 50,000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ), ബ്രോണ്‍സിന് 25,000 ഡോളര്‍ (ഏകദേശം 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് നിരക്ക്.
ആഡംബര ഹോട്ടലിന്റെ ചിത്രം ഉള്‍പ്പെടെയുള്ള താരിഫ് കാര്‍ഡ് അമേരിക്കൻ മലയാളി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.എൻ. ബാലഗോപാല്‍, സ്പീക്കര്‍ എ.എൻ. ഷംസീര്‍, നോര്‍ക്ക വൈസ് ചെയര്‍മാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വമ്ബൻ വാഗ്ദാനങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വലിയ സ്‌പോണ്‍സര്‍ഷിപ് നല്‍കുന്നവര്‍ക്ക് കേരളത്തില്‍ നിന്നുള്ള വിഐപികള്‍ക്കൊപ്പമുള്ള ഡിന്നറടക്കം സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നു.
എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നാരോപിച്ച് രംഗത്തു വന്നിരിക്കുകയാണ് നോര്‍ക്ക വെസ് ചെയര്‍മാൻ പി. ശ്രീരാമകൃഷ്ണൻ. പണം പിരിക്കുന്നത് സ്പോണ്‍സര്‍ഷിപ്പിന് വേണ്ടിയാണെന്നാണ് ശ്രീരാമകൃഷ്ണന്റെ അവകാശവാദം. മുഖ്യമന്ത്രിയും മന്ത്രിമാരും അമേരിക്കയ്ക്ക് ലോക കേരള സഭ എന്ന പേരിൽ പോകുന്നത് വ്യാപക പണപ്പിരിവിന് ആണെന്നുള്ള ആരോപണം അതീവ ഗൗരവതരമാണ്. വ്യാപക പണപ്പിരിവ് നടത്തുന്നത് ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പാർട്ടിക്കുവേണ്ടി ഫണ്ട് ശേഖരണത്തിനാണ് എന്ന് സംശയവും രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്.