തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെപിസിസി രൂപം കൊടുത്ത പ്രചരണ സമിതിയിലെ രണ്ട് പ്രമുഖര്‍ ബിജെപി ചാരന്മാരെന്ന് കോണ്‍ഗ്രസിനുള്ളില്‍ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല അധ്യക്ഷനായി രൂപീകരിച്ച 25 അംഗ പ്രചരണ സമിതിയിയിലെ അംഗങ്ങളായ എംആര്‍ തമ്ബാനും, ബിഎസ് ബാലചന്ദ്രനും ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് ഭാരത് സേവക് സമാജം നല്‍കിയ സ്വീകരണത്തില്‍ മുഖ്യാതിഥികളായി.
ഈ സ്വീകരണത്തിന്റെ ചിത്രവും വാര്‍ത്തയും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എംഎം ഹസ്സന്റെ അടുപ്പക്കാരാണ് തമ്ബാനും, ബാലചന്ദ്രനും. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ഭാരത് സേവക് സമാജം ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹത്തെ പുകഴ്ത്തി പ്രസംഗിച്ചവരെങ്ങനെ കോണ്‍ഗ്രസിന്റെ പ്രചാരകരാവും എന്നാണ് കോണ്‍ഗ്രസുകാര്‍ ചോദിക്കുന്നത്.
ഐഎന്‍ടിയുസി നേതാവായ ചാല നാസര്‍ ഈ നേതാക്കളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷമായ ഭാഷയില്‍ ഫെയ്സ്ബുക്കില്‍ പ്രതികരികരിച്ചിട്ടുണ്ട്. ഫോട്ടോ പോസ്റ്റുചെയ്ത് നാസർ ചോദിക്കുന്നത് ഇങ്ങനെ: ‘ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെപിസിസി രൂപം കൊടുത്ത പ്രചരണ സമിതിയംഗം ഡോ. എം.ആര്‍.തമ്ബാന്‍, ബി.ജെ.പി.സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് സ്വീകരണം നല്‍കുന്ന വേദിയില്‍. മറ്റൊരാള്‍ ബി.എസ്.ബാലചന്ദ്രന്‍. ഇവരില്‍ നിന്നും നാം എന്തു പഠിക്കണം’.