കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് പിടിയിലായി ജാമ്യം ലഭിച്ച സവാദിന് ഓള്‍ കേരള മെൻസ് അസോസിയേഷന്റെ സ്വീകരണം. സവാദിനെ ആലുവ സബ് ജയിലില്‍ നിന്ന് ഹാരം അണിയിച്ച് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറാണ് സ്വീകരിച്ചത്. നെടുമ്ബാശേരി പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശിയായ സവാദിന് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വലിയൊരു മാധ്യമപ്പട തന്നെ സവാദ് പുറത്തിറങ്ങുന്നതും, സ്വീകരണം നല്‍കുന്നതും ചിത്രീകരിക്കാൻ ഉണ്ടായിരുന്നു.
#മസ്താനി പറഞ്ഞത് സത്യം ആണോ എന്ന് പോലും നോക്കാതെ വാനോളം പുകഴ്ത്തിവർ ഇവിടെ ഒക്കെ തന്നെ കാണുമല്ലോ? #സവാദ് ജയിലിൽ നിന്നും…
Posted by Staste Media on Saturday, 3 June 2023
തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ വച്ച് സവാദ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നത്തെ സ്വീകരണം കൊണ്ട് മരണത്തെ മുന്നില്‍ കണ്ട് വരുന്ന അദ്ദേഹം മാറണമെന്നും അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സവാദിന് എതിരെ വ്യാജ പരാതിയാണെന്നും ഇൻസ്റ്റഗ്രം ഫോളോവേഴ്സിനെ കൂട്ടാനുള്ള ശ്രമമായിരുന്നു പെണ്‍കുട്ടിയുടേതെന്നും അജിത് കുമാര്‍ ആരോപിച്ചു. സെലിബ്രിറ്റിയാകാനുള്ള ശ്രമമായിരുന്നു പെണ്‍കുട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് അജിത്തിന്റെ പ്രതികരണം നടത്തിയത്. കള്ളപരാതിയാണെന്ന് ആരോപിച്ച് അസോസിയേഷൻ ഡിജിപിക്ക് പരാതി നല്‍കി.
‘ആത്മഹത്യ മുന്നില്‍ കണ്ടാണ് സവാദ് ജയിലില്‍ നിന്നിറങ്ങുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനു പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കുടുംബമൊക്കെ വീട് പൂട്ടിപ്പോയി. അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുള്ളിക്കാരൻ ആകെ തകര്‍ന്ന് വല്ലാത്തൊരവസ്ഥയാണ്. ഞാനവിടെ കാണാൻ പോയിരുന്നു. നിരാശയാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ആള് എന്തും ചെയ്യാം. ആ മാനസികാവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുകയാണ് നമ്മുടെ ലക്ഷ്യം. ഒരുപാട് അംഗങ്ങള്‍ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം’- അജിത് കുമാര്‍ പറഞ്ഞു.