ജപ്പാൻ സർക്കാറിന്റെ നാലരക്കോടി രൂപയുടെ മെക്സ്റ്റ് (MEXT) സ്കോളർഷിപ് നേടി തലാല്‍ ഹാഷിം എന്ന ചേന്ദമംഗലൂരുകാരൻ. ജാപ്പനീസ് കൊറിയൻ കാർട്ടൂണുകളിലൂടെ ജാപ്പനീസ് ഭാഷ പഠിച്ചതാണ് നേട്ടത്തിലേക്ക് വഴിയൊരുക്കിയത്.2003ല്‍ ഖത്തറിലായിരുന്നു തലാലിന്‍റെ ജനനം. സഹോദരിക്കും സഹോദരന്മാർക്കുമൊപ്പം ജാപ്പനീസ് ആനിമെകള്‍ കാണുന്നത് തലാലും പതിവാക്കിയിരുന്നു. വലിയ ക്ലാസുകളിലെത്തിയപ്പോഴേക്കും മുതിർന്നവർക്ക് ജാപ്പനീസ് കാർട്ടൂണുകളില്‍ താല്‍പര്യം കുറഞ്ഞെങ്കിലും തലാല്‍ പഠനത്തോടൊപ്പം ജാപ്പനീസ് ഭാഷ പഠനത്തിനും സമയം കണ്ടെത്തി.
2015ല്‍ കുടുംബം നാട്ടില്‍ സ്ഥിരതാമസമാക്കിയതോടെ ചേന്ദമംഗലൂർ ഹൈസ്കൂളിലും റഹ്മാനിയ സ്കൂളിലുമായി പഠനം പൂർത്തിയാക്കി. ചെന്നൈ ക്രസന്റ് കോളജ് ഓഫ് ടെക്നോളജിയില്‍ ബി.ടെക്കിന് ചേർന്നപ്പോഴും തലാല്‍ താലോലിച്ചിരുന്ന സ്വപ്നമായിരുന്നു ജപ്പാൻ യൂനിവേഴ്സിറ്റിയിലെ കമ്ബ്യൂട്ടർ പഠനം. ജപ്പാൻ ഭാഷ പഠനം തുടർന്ന തലാല്‍ 2023ല്‍ ബംഗളൂരുവില്‍ നടന്ന പരീക്ഷയില്‍ ഉയർന്ന ഗ്രേഡോടെ വിജയിച്ചു. ഇതിന്‍റെ ആത്മവിശ്വാസത്തിലാണ് ജപ്പാൻ ഗവണ്‍മെന്‍റ് ആഗോള തലത്തില്‍ നടത്തുന്ന മെക്സ്റ്റ് സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിച്ചത്.
ചെന്നൈ ജപ്പാൻ കള്‍ചറല്‍ സെന്ററില്‍ നടന്ന പ്രാഥമിക പരീക്ഷയിലും വൈവയിലും യോഗ്യത നേടി അവസാനം സ്കോളർഷിപ്പിന് അർഹത നേടുകയായിരുന്നു. അടുത്ത ദിവസംതന്നെ പഠനത്തിനായി തലാല്‍ ജപ്പാനിലേക്ക് യാത്രയാകും. ട്യൂഷൻ ഫീസ് ജപ്പാൻ ഗവണ്‍മെന്‍റ് നേരിട്ട് യൂനിവേഴ്സിറ്റിക്കാണ് നല്‍കുക. താമസം, ഭക്ഷണം എന്നിവക്കായി അഞ്ചു വർഷത്തോളം മാസംതോറും 67000 രൂപ സ്റ്റൈപ്പന്റായി തലാലിന് ലഭിക്കും.