കടപ്പയില്‍ നടന്ന കേണല്‍ സികെ നായിഡു ട്രോഫിയില്‍ റെയില്‍വേസ് സ്പിന്നർ ദമൻദീപ് സിങ്ങിനെ ഒരോവറില്‍ 6 സിക്സറുകള്‍ പറത്തി ആന്ധ്രാപ്രദേശിൻ്റെ വംശി കൃഷ്ണ. യുവരാജിന്റെ ഐതിഹാസിക ആറു സിക്സ് നേട്ടം ഓർമ്മിപ്പിച്ചായിരുന്നു വംശിയുടെ പ്രകടനം. ഞായറാഴ്ച നടന്ന ആന്ധ്രയുടെ ആദ്യ ഇന്നിംഗ്സില്‍ കൃഷ്ണ 10 സിക്സറുകളും 9 ബൗണ്ടറികളും സഹിതം 64 പന്തില്‍ 110 റണ്‍സ് നേടി.
മനോഹരമായ സ്ലോഗ് സ്വീപ്പിലൂടെയാണ് കൃഷ്ണ ആദ്യ പന്തില്‍ സിക്സർ പറത്തിയത്. ബൗളറുടെ തലയ്ക്കു മുകളിലൂടെ രണ്ടാമത്തെയും മൂന്നാമത്തെയും പന്തുകള്‍ തുടർച്ചയായി ബൗണ്ടറി കടന്നു. നാലാമത്തെ പന്ത്, നിസാരമായി ഗ്യാലറി തൊട്ടപ്പോള്‍, ഡീപ് സ്ക്വയർ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ യാണ് അഞ്ചാമത്തെ പന്ത് പറത്തിയത്. അവസാന പന്ത് ബാക്ക് ഫൂട്ട് കളിച്ച്, മിഡ് വിക്കറ്റിന് മുകളിലൂടെയാണ് കൃഷ്ണ പായിച്ചത്.
വംശി കൃഷ്ണയുടെ മികവില്‍ 378 റണ്‍സാണ് ആന്ധ്ര ഒന്നാം ഇന്നിംഗ്സില്‍ നേടിയത്. എന്നാല്‍ അൻഷ് യാദവിന്റെയും രവി സിങിന്റെയും ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ കൂറ്റൻ സ്കോറിലേക്കാണ് റെയില്‍വേസ് കുതിച്ചുനീങ്ങിയത്. 865 റണ്‍സാണ് റെയില്‍വേസ് ഒന്നാം ഇന്നിംഗ്സില്‍ അടിച്ചുകൂട്ടിയത്. അഞ്ചിത് യാദവും സെഞ്ചുറി നേടി.
ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിലെ, ഈ നേട്ടം 1985-ല്‍ ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി കാഴ്ചവച്ച് മിന്നും പ്രകടനമാണ് ആരാധകരെ ഓർമ്മിപ്പിച്ചത്. സെഞ്ച്വറി തികച്ച ശാസ്ത്രി, പാർട്ട് ടൈം സ്പിന്നർ തിലക് രാജിനെയായിരുന്നു ആറ് സിക്സറുകള്‍ പറത്തിയത്. 2022-ല്‍ വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലില്‍ ഒരു ഓവറില്‍ 7 സിക്സറുകള്‍ പറത്തിയ റുതുരാജ് ഗെയ്ക്വാദിന്റെ റെക്കോർഡ് ഇതുവരെ മറികടക്കപ്പെട്ടിട്ടില്ല.