വിവാഹ വേദിയില്‍ സ്ത്രീധനം നല്‍കുന്ന സാധനങ്ങളുടെ നീണ്ട ലിസ്റ്റ് വായിക്കുന്ന വിഡിയോ വൈറല്‍. വധുവിന്‍റേയും വരന്‍റേയും കുടുംബങ്ങള്‍ തമ്മില്‍ കൈമാറ്റം ചെയ്യപ്പെട്ട സാധനങ്ങളുടെ പട്ടിക ഒരാള്‍ പ്രഖ്യാപിക്കുന്നതായാണ് വിഡിയോയിലുള്ളത്. നോയിഡയില്‍ നടന്ന വിവാഹത്തില്‍ സമ്മാനങ്ങള്‍ എന്ന പേരിലാണ് ലിസ്റ്റ് വായിക്കുന്നത്.
ഒരു ബെൻസ് E200 ആഡംബര സെഡാൻ, ടൊയോട്ട ഫോർച്യൂണർ എസ്‌യുവി, 1.25 കിലോ സ്വർണം, ഏഴു കിലോ വെള്ളി തുടങ്ങിയ സാധനങ്ങളാണ് ലിസ്റ്റിലുള്ളത്.വിനിത് ഭാട്ടി എന്ന യൂസറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജില്‍ വിഡിയോ പങ്കിട്ടത്. ഹ്രസ്വ വിഡിയോയില്‍, ഒരാള്‍ കൈമാറ്റം ചെയ്യപ്പെടുന്ന സമ്മാനങ്ങളുടെ ലിസ്റ്റ് ഒരു പേപ്പർ ഷീറ്റില്‍ നോക്കി ഉറക്കെ വായിക്കുന്നത് കാണാം. ഇതിന് പിന്നാലെ വിവാഹത്തിന് 51 ലക്ഷം രൂപയും 21 ലക്ഷം രൂപയും നല്‍കിയതായി മറ്റൊരാള്‍ അറിയിക്കുന്നു. സമ്മാനങ്ങളുടെ ചിത്രവും വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് സമ്മാനങ്ങളല്ലെന്നും ഈ ലൈവ് സ്ത്രീധന കൈമാറ്റം ദയനീയമാണെന്നും നിരവധി നെറ്റിസണ്‍സ് പോസ്റ്റിന് താഴെ കുറിച്ചു. ഇതൊരു കല്യാണമല്ലെന്നും പകരം രണ്ട് കുടുംബങ്ങള്‍ തമ്മില്‍ നടക്കുന്ന ബിസിനസ് ഇടപാട്/ കച്ചവടമാണെന്നും ചിലർ പറയുന്നു.സ്ത്രീധന സമ്ബ്രദായം നിരോധിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ രാജ്യത്ത് ഇന്നും ഇത് തഴച്ചുവളരുകയാണ്.
സമ്മാനം എന്ന വ്യാജേനയാണ് വിവാഹ ചടങ്ങുകളില്‍ സ്ത്രീധനം കൈമാറ്റം ചെയ്യുന്നത്. സാങ്കേതികമായി, വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങള്‍ തമ്മിലുള്ള സമ്മാനം നിയമവിരുദ്ധമല്ല. എന്നിരുന്നാലും നേരിട്ടോ അല്ലാതെയോ സ്ത്രീധനം ചോദിക്കുന്നത് നിയമവിരുദ്ധം തന്നെയാണ്. ഇത് ചെയ്യുന്ന ആർക്കും ആറ് മുതല്‍ രണ്ട് വർഷം തടവ് ശിക്ഷയും ലഭിക്കും. സ്ത്രീധനം ചോദിക്കുന്നതു പോലെ തന്നെ നല്‍കുന്നതും ശിക്ഷാർഹമായ പ്രവൃത്തിയാണ്.