ഇന്നാണ് പിണറായി വിജയന്റെയും കേരള സർക്കാരിന്റെയും നേതൃത്വത്തിൽ ഡൽഹിയിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയതലത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും സമരത്തിന്റെ ഭാഗമാകും. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെയാണ് സർക്കാരിന്റെ കേന്ദ്രവിരുദ്ധ സമരം.
എന്നാൽ സമരത്തിന് വേണ്ടി പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് വ്യാപക പ്രചരണം ആണ് നടത്തുന്നത്. ഡെയിലി ഹണ്ട് പോലെയുള്ള ഓൺലൈൻ ന്യൂസ് പ്ലാറ്റ്ഫോമുകളിൽ സംസ്ഥാന സർക്കാരിന്റെ കേന്ദ്രവിരുദ്ധ സമരത്തിൻറെ പരസ്യങ്ങൾ നിറഞ്ഞുകവിയുകയാണ്. മുഖ്യമന്ത്രി പിണറായിയെ മുഖം ആക്കിയാണ് പരസ്യം. പരസ്യത്തിൽ ക്ലിക്ക് ചെയ്താൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലേക്കാണ് നാം എത്തുക.
15ാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളില്‍ കൈകടത്തി കേന്ദ്രം കേരളത്തിന്റെ അർഹതപ്പെട്ട വിഹിതം തടയുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. നികുതി ജനസംഖ്യ അനുപാതത്തിൽ ആക്കിയതും സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി വാദിക്കുന്നു. എന്നാൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ പൊതു മാനദണ്ഡങ്ങൾ തന്നെയാണ് കേരളത്തിൻറെ കടമെടുപ്പ് പരിധിക്കും ബാധകം. പിണറായിയുടെ ഭരണകാലത്ത് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ രണ്ടര മടങ്ങാണ് സംസ്ഥാനത്തിന്റെ പൊതു കടം വർദ്ധിച്ചത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനം വീണ്ടും വീണ്ടും കടമെടുത്തു പോകുന്നത് പ്രതിസന്ധി ഗുരുതരമാക്കുന്നു. എന്നാൽ സ്വന്തം വീഴ്ചകൾ മറക്കാനാണ് കേന്ദ്രത്തെ കുറ്റം പറഞ്ഞ് ഇടതു സർക്കാർ സമരം നടത്തുന്നത് അതിനുവേണ്ടി പണമുഴുക്കുന്നതാവട്ടെ സാധാരണക്കാരന്റെ നികുതിപ്പണം എത്തുന്ന പൊതു ഖജനാവിൽ നിന്നും.