മംഗളൂരു: ഭാര്യയേയും കാമുകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കഴിഞ്ഞ ദിവസം യുവാവ് അറസ്റ്റിലായിരുന്നു. കർണാടകയിലെ ബെലഗാവി സ്വദേശിയായ തൗഫിഖ് ഷൗക്കത്ത്(24) ആണ് അറസ്റ്റിലായത്. തന്റെ ഭാര്യ ഹിന മെഹബൂബ്(19), കാമുകൻ യാസിൻ ആദാം(21) എന്നിവരെയാണ് ഇയാള്‍ ചൊവ്വാഴ്ച്ച ഭാര്യയുടെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
പുതുമോടി മാറും മുമ്ബ് തന്നെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിലുള്ള വൈരാഗ്യത്തിലാണ് യുവതിയേയും കാമുകനെയും കൊലപ്പെടുത്തിയതെന്നാണ് തൗഫിഖ് ഷൗക്കത്ത് പൊലീസിനോട് വെളിപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് തൗഫിഖ് ഹിനയെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയേയും കൂട്ടി തൗഫീഖ് നിരവധി സ്ഥലങ്ങളില്‍ പോയിരുന്നു. ഈ യാത്രകളില്‍ വാഹനത്തിന്റെ ഡ്രൈവറായിരുന്നു യാസിൻ ആദാം. ഹണിമൂണ്‍ യാത്രയ്ക്കിടെ തന്നെ യുവതി ഡ്രൈവറുമായി പ്രണയത്തിലായി.
ഹണിമൂണ്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയിട്ടും ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നു. അധികനാള്‍ കഴിയും മുമ്ബ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടുകയും ചെയ്തു. ഹിനയും യാസിനും 2023 ഡിസംബറില്‍ വിവാഹിതരാകുകയും തൗഫിഖിനെതിരെ വിവാഹമോചന കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. വിവാഹ ശേഷം ജനുവരി 29നാണ് കോക്കാട്ട്നൂരിലെ വീട്ടിലേക്ക് ഹിനയും യാസിനും എത്തിയത്. ചൊവാഴ്ച വൈകുന്നേരം ഈ വീട്ടിലെത്തിയാണ് തൗഫിഖ് ഇരുവരെയും ആക്രമിച്ചത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇരുവരെയും തൗഫിഖ് ക്രൂരമായി വെട്ടുകയായിരുന്നു.
കൃത്യത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഹിനയുടെ മാതാപിതാക്കളെയും തൗഫിഖ് ആക്രമിച്ചു. ഇവരെ കർണാടക-മഹാരാഷ്ട്ര അതിർത്തിപ്രദേശമായ മിറാജിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.